Wednesday, 4 June 2014

6,7

6
സാംബശിവന്റെ കഥാപ്രസംഗത്തിനു പോകാമെന്നു കേശവന്‍ പോറ്റി പറഞ്ഞപ്പോളാണ് താന്‍ വൈകിട്ടത്തെ പരിപാടിയെക്കുറിച്ചു സൂചിപ്പിച്ചതെന്ന് അപ്പുനായരോര്‍ത്തു. എന്നാ നമുക്കത്തില്‍ കൂടീട്ടു കഥാപ്രസംഗത്തിനു പോകാമെന്നായിരുന്നു തിരുമേനിയുടെ മറുപടി. അതു മറ്റുള്ളവര്‍ക്കിഷ്ടമാകില്ലെന്നറിയാമായിരുന്നെങ്കിലും അപ്പുനായര്‍ അത് കേശവന്‍ പോറ്റിയോടു പറഞ്ഞില്ല. പകരം സക്കറിയയെക്കണ്ട് വിവരം പറഞ്ഞു. അയാള്‍കൂടി വരുന്നതുകൊണ്ടു കുഴപ്പമില്ലെന്നും മറ്റുള്ളവരെ താന്‍ പറഞ്ഞു ബോധ്യപ്പെടുത്തിക്കൊള്ളാമെന്നും അവന്‍ പറഞ്ഞു.

അപ്പുനായര്‍ക്ക് കേശവന്‍പോറ്റിയെ അങ്ങനെയങ്ങ് ഒഴിവാക്കാനാവില്ല. പ്രായം ഏകദേശം അടുത്തടുത്താണെങ്കിലും ഒരുമിച്ചുപഠിക്കുകയോ കുട്ടിക്കാലത്ത് ഒരുമിച്ചിടപഴകുകയോ ഉണ്ടായിട്ടില്ല. തിരുമേനിയുടെ സൗഹൃദം മിക്കപ്പോഴും തന്നെക്കാള്‍ വളരെപ്രായം കൂടിയവരുമായിട്ടായിരുന്നു താനും.

തന്റെ ചരിത്രഗവേഷണങ്ങളുടെ ഭാഗമായാണ് അയാള്‍ കേശവന്‍പോറ്റിയുമായി ബന്ധം സ്ഥാപിക്കുന്നത്. കേശവന്‍ പോറ്റിയ്ക്ക് ചരിത്രത്തില്‍ താത്പര്യമുണ്ടായിട്ടല്ല, ചരിത്രാന്വേഷണങ്ങള്‍ക്കിടയില്‍ പോറ്റിയുടെ അച്ഛനില്‍ നിന്നും ചിലവിവരങ്ങളറിയാനായി ആ ഇല്ലത്തു ചെന്നതിനെത്തുടര്‍ന്നാണ് ആ സൗഹൃദം ഉടലെടുത്തത്.

ബിരുദത്തിനു ചരിത്രം വിഷയമായിട്ടെടുക്കുന്നതിനു മുന്‍പുതന്നെ ചരിത്രത്തിലൊരു താത്പര്യം അപ്പുനായര്‍ പുലര്‍ത്തിയിരുന്നു. വീട്ടില്‍ നിന്നു നേരെ പടിഞ്ഞാറോട്ടു നോക്കിയാല്‍ കാണാവുന്ന തൃക്കക്കുടിപ്പാറയുടെ കൂറ്റന്‍തലപ്പാണോ, ഓരോ ഇഞ്ചിലും പഴമയുടെ ചിഹ്നം പേറിനില്‍ക്കുന്ന വലിയമ്പലത്തിലേക്കുള്ള സ്ഥിരമായുള്ള യാത്രകളാണോ, കേട്ടുപഴകിയ ഐതിഹ്യങ്ങളാണോ അങ്ങനെയൊരു താത്പര്യം മനസ്സില്‍ പാകിയതെന്ന് അയാള്‍ക്കറിയില്ല.

വലിയമ്പലത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ കിട്ടുമോ എന്നറിയാനായിരുന്നു അപ്പുനായര്‍ കേശവന്‍പോറ്റിയുടെ ഇല്ലത്തെത്തിയത്. കേശവന്‍ പോറ്റിയുടെ അച്ഛന്‍ നീലകണ്ഠന്‍പോറ്റി ദീര്‍ഘകാലം അവിടെ മേല്‍ശാന്തിയായിരുന്നിട്ടുണ്ട്. ഹനുമാന്‍ നടയില്‍ മേല്‍ശാന്തിയായി നിയമനം കിട്ടിയതിനെത്തുടര്‍ന്നാണ് നെടുമങ്ങാടുസ്വദേശിയായ പോറ്റിയും കുടുംബവും കവിയൂരെത്തുന്നത്. പിന്നെ ഇവിടം വിട്ടുപോയില്ല. കുറെക്കാലം തിരുവല്ലയിലേക്ക് സ്ഥലം മാറേണ്ടിവന്നെങ്കിലും അന്നും കവിയൂരില്‍ തന്നെയായിരുന്നു താമസം. തുടര്‍ന്ന് സര്‍വീസിന്റെ അവസാന വര്‍ഷങ്ങളില്‍ നീലകണ്ഠന്‍പോറ്റി കവിയൂരില്‍ത്തന്നെ മടങ്ങിയെത്തി. ഇത്തവണ പ്രധാനനടയിലെ മേല്‍ശാന്തിയായി. ഈ ദീര്‍ഘകാലസേവനത്തിന്റെ ഭാഗമായി കവിയൂര്‍ ക്ഷേത്രത്തെക്കുറിച്ചറിഞ്ഞ വിവരങ്ങള്‍ പങ്കുവയ്ക്കുമോ എന്നറിയാനായിരുന്നു അപ്പുനായര്‍ നീലകണ്ഠന്‍പോറ്റിയെ സന്ദര്‍ശിച്ചത്.  പലതും അദ്ദേഹം പറഞ്ഞുകൊടുത്തു. പുതിയതായി ഉദിച്ചുവന്ന പലസംശയങ്ങളും തിരക്കി അപ്പുനായര്‍ വീണ്ടും പലതവണ ആ ഇല്ലത്തെത്തി.അത്തരമൊരു സന്ദര്‍ശനവേളയിലാണ് കേശവന്‍പോറ്റിയുമായി പരിചയം സ്ഥാപിക്കുന്നത്. സിനിമാഭ്രാന്തു തലയ്ക്കുപിടിച്ചു നടക്കുകയായിരുന്നു പോറ്റി അക്കാലത്ത്.

ആയിടയ്ക്ക് കവിയൂര്‍ക്ഷേത്രത്തിലെ ദാരുശിലപങ്ങളുടെ ശോചനീയാവസ്ഥയെക്കുറിച്ച് അപ്പുനായര്‍ ഒരു ലേഖനം തയ്യാറാക്കി വാരാന്ത്യപ്പതിപ്പിനയച്ചുകൊടുത്തു. അതിലേക്കു വേണ്ടുന്ന ഫോട്ടോകള്‍ എടുത്തത് കേശവന്‍പോറ്റിയായിരുന്നു. അമ്പലത്തിലെ പരിചയമുള്ള ജീവനക്കാരുടെ സഹായത്തോടെ രഹസ്യമായി ശില്പങ്ങളുടെ ഏതാനും ചിത്രങ്ങളെടുക്കുകയായിരുന്നു അന്ന് പോറ്റി ചെയ്തത്. അതെങ്ങാനും അധികാരികളറിഞ്ഞാല്‍ വിഷയമാകുമോ എന്ന് ഭയമുണ്ടായിരുന്നു അപ്പുനായര്‍ക്ക് ആ ലേഖനം അയച്ചുകൊടുക്കുമ്പോള്‍. ഏതായാലും ആ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടില്ല.

കേശവന്‍പോറ്റിയുമൊത്ത് കുന്നു കയറി നേരത്തെ നിശ്ചയിച്ചിരുന്ന സങ്കേതത്തിലെത്തിയപോള്‍ മറ്റൂള്ളവരുടെ മുഖത്ത് വെറുപ്പു നിറഞ്ഞ ഒരാശങ്ക കാര്‍മൂടി നില്ക്കുന്നത് അരണ്ടവെളിച്ചത്തിലും അയാള്‍ വ്യക്തമായിക്കണ്ടു.

7


അസംതൃപ്തി കടുപ്പിച്ച മുഖങ്ങളായിരിക്കും തന്നെ വരവേല്ക്കുക എന്ന് നിശ്ചയമുണ്ടായിരുന്നതിനാല്‍ ആ മുഖങ്ങള്‍ക്കു നേരെ പ്രകാശിപ്പിക്കാനായി മുന്‍കൂട്ടി കരുതിവച്ചിരുന്ന ചിരി കൃത്യസമയത്ത് പുറത്തെടുക്കുവാന്‍ കിതപ്പുകാരണം കേശവന്‍പോറ്റിയ്ക്കു സാധിച്ചില്ല. ഹൗ എന്നൊരു ദീര്‍ഘശ്വാസത്തോടെ അയാളാദ്യം കണ്ട കല്ലില്‍ കയറി ഇരുന്നു. കയറ്റവും തോളത്തു തൂങ്ങിക്കിടന്ന ക്യാമറയുടെ ഭാരവും അയാളെ അത്രയ്ക്കും വലച്ചിരുന്നു
പഴക്കമിത്തിരി കൂടുതലാണെങ്കിലും അസാധ്യ റിസള്‍ട്ടു തരുന്ന ക്യാമറയാണെന്ന് സണ്ണീ പറഞ്ഞതു പരീക്ഷിക്കാം എന്ന ഉദ്ദേശത്തോടെയാണ് ഉറക്കമിളയ്ക്കാന്‍ തീരുമാനിച്ചതുതന്നെ. എഴുന്നള്ളത്തിന്റെ കുറെ ചിത്രങ്ങളെടുക്കണം. ഒറ്റയ്ക്കൊരു രാത്രി ഉത്സവസ്ഥലത്തു ചിലവഴിക്കുന്നത് ആലോചിക്കാന്‍ വയ്യാത്തതുകൊണ്ടാണ് അപ്പുവിനെ കൂട്ടുവിളിച്ചത്. കല്യാണസല്കാരം കഴിഞ്ഞ് അയാളും കൂട്ടരും കഥാപ്രസംഗത്തിനു പോകാന്‍തന്നെയാണ് പ്ലാന്‍ എന്നറിഞ്ഞതുകൊണ്ടാണ് അവരുടെ കൂടെയങ്ങു കൂടിയേക്കാമെന്നു തോന്നിയത്. അപ്പുവിനോടങ്ങനെ പറയുകയും ചെയ്തു. അതു മറ്റൂള്ളവര്‍ക്കിഷ്ടമാകുമോ എന്ന വീണ്ടുവിചാരമൊക്കെ തോന്നിയത് പിന്നെയാണ്. പോകാന്‍ തയാറായി അപ്പുവെത്തിയപ്പോള്‍ ആ കാര്യം സൂചിപ്പിക്കുകയും കഥാപ്രസംഗം നടക്കുന്ന സ്ഥലത്തുവച്ചു കാണാം എന്നു പറഞ്ഞൊഴിയുകയും ചെയ്തു. എന്നാല്‍ അയാളുടെ കൂട്ടുകാര്‍ക്ക് തന്റെ സാന്നിധ്യം പ്രശ്നമാകില്ലെന്നും അവരോട് അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞ് അപ്പു വിളിച്ചപ്പോള്‍ കൂടെ പുറപ്പെടുകയായിരുന്നു.
കയറ്റം തുടങ്ങിയതോടെ ഇതു വേണ്ടാത്ത ഒരു വരവായിരുന്നു എന്ന സന്ദേഹം വീണ്ടുമുദിച്ചു. അതിനു പുറമെയാണ് സെനിത്തിന്റെ ഭാരം.

എന്തെങ്കിലും കൗതുകമുള്ളതും കൊണ്ടേ സണ്ണി വരാറുള്ളൂ. പനമറ്റത്തുകാരന്‍ സണ്ണീ മാത്യൂ അങ്ങനെയാണ്. ഓരോ തവണവരുമ്പോളും പുതിയതെന്തെങ്കിലും കാണാനുണ്ടാവും. നിരന്തരം മാറിക്കൊണ്ടേയിരിക്കുന്ന താത്പര്യങ്ങളുടെ തോഴനാണയാള്‍. സിനിമ, പുസ്തകങ്ങള്‍, ഫുട്ബോള്‍, യാത്ര, സംഗീതം, ഫോട്ടോഗ്രഫി, നായാട്ട്, ആനക്കമ്പം എന്നിങ്ങനെ അയാള്‍ കൈവയ്ക്കാത്ത മേഖലകളില്ല. പതിനഞ്ചേക്കര്‍ റബ്ബര്‍തോട്ടത്തില്‍ നിന്നും തിരുനെല്‍വേലി ജില്ലയിലെ വിശാലമായ ഫാമില്‍ നിന്നുമുള്ള ആദായം കൈമുതലായ സണ്ണീയ്ക്ക് പുതിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നതിനുള്ള വിഭവശേഷിയുണ്ടു താനും. 

ഇത്തവണ അയാള്‍ കൊണ്ടുവന്ന കാഴ്ചവസ്തുക്കള്‍ ഏതാനും പഴയ ക്യാമറകളായിരുന്നു. നട്ടുച്ചയ്ക്ക് ഇല്ലത്തെ മുറ്റത്തുവന്നു നിന്ന എന്‍ഫീല്‍ഡ് ബുള്ളറ്റീല്‍ നിന്നും തോളത്ത് മൂന്നുക്യാമറകള്‍ തൂക്കിയിട്ടുകൊണ്ടിറങ്ങിവന്ന ആ രൂപം തന്നെ ഒരു സംഭവമായി പോറ്റിയ്ക്കു തോന്നി. ഒരു റോളിഫ്ലെക്സ് എസ് എല്‍ 35, ഒരു നിക്കോണ്‍ എഫ്2, ഒരു സെനിത്ത് എസ്. കേശവന്‍പോറ്റിയുടെ കണ്ണൂകള്‍ ഉടക്കി നിന്നത് സെനിത്തിലാണ്. അന്‍പത്തിയെട്ടുമോഡല്‍. അല്പം ഭാരക്കൂടുതലാണെങ്കിലും പ്രകടനത്തില്‍ ഉഗ്രനാണെന്ന് സണ്ണീ പറഞ്ഞു. വെറുതെയൊരു കമ്പത്തിന് കുറെ ദിവസത്തേക്ക് കടം ചോദിച്ചപ്പോള്‍ തരികയും ചെയ്തു. അതിനെയൊന്നു പരീക്ഷിക്കാന്‍ അപ്പോള്‍ത്തന്നെ തോന്നിയതാണ്. തിരുവല്ലയില്‍പ്പോയി രണ്ടു റോള്‍ ഫിലിം വാങ്ങി. ഒന്നു ബ്ലാക്ക് ആന്‍ഡ് വൈറ്റും ഒന്നു കളറും. ആദ്യം ലോഡുചെയ്തത് ബ്ലാക്ക് ആന്‍ഡ് വൈറ്റാണ്. അതുമായിട്ടാണ് എഴുന്നള്ളത്തിന്റെ ഫോട്ടോ പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.  നാലാം ഉത്സവത്തിന്റെ ഊരുവലത്ത് എഴുന്നള്ളത്ത് ഞാലീക്കണ്ടം വഴി കല്ലൂപ്പാറയില്‍ചെന്ന് തിരിയെ വന്ന് തോട്ടഭാഗം വലംവച്ച് തെക്കേനടവഴി അമ്പലത്തില്‍ കയറും. നാല് ഇറക്കിപൂജകളുണ്ട് , നെയ്തല്ലൂരില്ലത്തും, ആറ്റുപുറത്തില്ലത്തും, നന്നൂരമ്പലത്തിലും, കഴനൂരില്ലത്തും. രാത്രിയില്‍ കഴനൂരില്ലത്തെ ഇറക്കിപ്പൂജയും തെക്കേനടയിലെ വരവേല്പ്പും പകര്‍ത്താമെന്നായിരുന്നു ഉദ്ദേശം. അതൊക്കെയാവുമ്പോഴേക്കും പാതിരാത്രിയാവും. 

സക്കറിയാ കുപ്പി പുറത്തെടുത്തപ്പോഴാണ് മദ്യം വിളമ്പുന്ന ഒരു ചടങ്ങാണതെന്ന് വെളിപ്പെട്ടത്. കൂട്ടത്തില്‍ അപ്പുനായരൊഴിച്ചെല്ലാവരും തന്നെക്കാള്‍ വളരെചെറുപ്പവും. അവരില്‍ പലരും മദ്യപിക്കും എന്ന് പോറ്റീ സങ്കല്‍പ്പിച്ചിട്ടുപോലുമില്ല. അതുകൊണ്ടുതന്നെ താന്‍ കഴിക്കുകയില്ല എന്നു പറഞ്ഞ് മാറിനിന്നു. സത്യത്തില്‍ ഒന്നുരണ്ട്തവണ സണ്ണിയുടെ നിര്‍ബന്ധത്തിനു വഴങ്ങി മദ്യം രുചിച്ചിട്ടുള്ളതാണ്. എങ്കിലും അതത്ര സുഖകരമായ ഒരു അനുഭവമായി തോന്നിയിട്ടുമില്ല. എന്നാല്‍ താന്‍ മദ്യപിക്കാതെ മാറി നിന്നത് മറ്റുള്ളവരുടെ സങ്കോചം വര്‍ദ്ധിപ്പിക്കുകയാണെന്നു തോന്നിയതോടെ ഒരു തവണ ഗ്ലാസ് തനിക്കുവേണ്ടി നിറയ്ക്കുവാന്‍ അയാള്‍ പറഞ്ഞു. അങ്ങനെ ആകെയുള്ള രണ്ടു ഗ്ലാസ്സുകളില്‍ പ്രായക്രമമനുസരിച്ച് അപ്പുനായരും കേശവന്‍പോറ്റിയും തന്നെ ആദ്യമായി മദ്യം നുണഞ്ഞു.അതിന്റെയിടയില്‍ ക്യാമറ ഒന്നോ രണ്ടോ തവണ മിന്നിക്കുകയും ചെയ്തു. ആദ്യം ക്യാമറ എടുത്തപ്പോള്‍ത്തന്നെജയമോഹനും കുമ്പിക്കാടനും മാത്തച്ചനും നേര്‍ത്ത എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഒരു കാരണവശാലും ദുരുദ്ദേശത്താലെടുക്കുന്നതല്ലെന്നും മറ്റാരെയും കാണിക്കാന്‍ പോകുന്നില്ലെന്നും അയാള്‍ പറഞ്ഞത് അവരങ്ങുമുഖവിലയ്ക്കെടുക്കുകയും ചെയ്തു.


അപ്പുനായര്‍, ജയമോഹന്‍, മാത്തച്ചന്‍ എന്നിവര്‍ ആദ്യമായി മദ്യപിക്കുകയാണെന്നതു വ്യക്തമായിരുന്നു. അപ്പുനായര്‍ ആകെ പരിഭ്രമിച്ചു വശായിരുന്നു. ജയമോഹനും സങ്കോചത്തോടെ വളരെ സൂക്ഷിച്ചാണ് ഓരോ കവിളും നുണഞ്ഞത്. മാത്തച്ചന്‍ ആദ്യത്തെ സ്പര്‍ശ്ശത്തില്‍ ഉടലാകെയൊന്നു കുടഞ്ഞെങ്കിലും പിന്നെ നാണം വിട്ട് തികഞ്ഞ പരിചയഭാവത്തോടെ ഒന്നിനു പിറകെയൊന്നായി മൂന്നു തവണ മദ്യം വിഴുങ്ങുകയായിരുന്നു. സക്കറിയായും കുമ്പിക്കാടനും മദ്യപിച്ച് മുന്‍പരിചയമുള്ളതിന്റെ ലാഘവം പ്രകടിപ്പിച്ചു. കുമ്പിക്കാടന്‍ നേരത്തെ തന്നെ ചാരായം കുടിച്ചിട്ടുണ്ടെന്നും പോറ്റിയ്ക്കു തോന്നി. 

പത്തുമണിയാണ് കഥാപ്രസംഗത്തിന്റെ സമയം പറഞ്ഞിരുന്നത്. പത്തുമണിയായപ്പോള്‍ ഒരു വട്ടം എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു. കേശവന്‍ പോറ്റി രണ്ടാമതൊരു പെഗ്ഗ് എടുക്കാതെ വിട്ടുനിന്നു. രണ്ടാമത്തെ പെഗ് കഴിഞ്ഞതോടെ അപ്പുനായരും ജയമോഹനും അവസാനിപ്പിച്ചു. എല്ലാവരുടെയും നാക്കുകള്‍ കുഴയുന്നതും കഥകള്‍ പരസ്പരബന്ധം അറ്റ് പറന്നു പടരുന്നതും ശ്രദ്ധിച്ച് ഇടയ്ക്കിടെ വാച്ചിലേക്ക് കണ്ണയച്ച് അയാള്‍ അക്ഷമ പ്രകടിപ്പിക്കാതെ ബലം പിടിച്ചിരുന്നു. പതിനൊന്നു മണീയായപ്പോള്‍ മൂന്നാമത്തെ വട്ടം പൂര്‍ത്തിയാക്കും മുന്പ് മാത്തച്ചന്‍ ഛര്‍ദ്ദിച്ചു. സക്കറിയയും ജയമോഹനും കൂടി അവനെ ശുശ്രൂഷിക്കാന്‍ തിരിഞ്ഞപ്പോള്‍ കുമ്പിക്കാടന്‍ തനിക്കായി അഞ്ചാമത്തെ തവണ മദ്യം പകര്‍ന്നു. ദൂരെ പടിഞ്ഞാറു ഭാഗത്തു നിന്ന് ഇടയ്ക്കിടെ എഴുന്നള്ളത്തിന്റെ ചെണ്ടയും മനയ്ക്കച്ചിറയിലെ സ്വീകരണത്തിന്റെ വെടിക്കെട്ടും ഇടയ്ക്കിടെ കഥാപ്രസംഗത്തിന്റെ ഭാഗങ്ങളും നേര്‍ത്ത അലകളായി വേലിയേറിവന്നു കൊണ്ടിരുന്നു. പോറ്റി വാച്ചില്‍ നോട്ടം അവസാനിപ്പിച്ചിരുന്നു. തളര്‍ച്ച തോന്നിയ അപ്പുനായര്‍ അടുത്തുള്ള ആഞ്ഞിലിയിലേക്കു ചാഞ്ഞിരുന്നിരുന്നു.

പടിഞ്ഞാറുനിന്നും മാലപ്പടക്കത്തിന്റെ ശബ്ദം ഒന്നടങ്ങിയപ്പോളാണ് കുമ്പിക്കാടന്‍ വലിയ ഒച്ചയോടെ ഛര്‍ദ്ദിച്ചത്. ഒരുതവണ ഛര്‍ദ്ദിച്ച് അടങ്ങിയതോടെ ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ കുപ്പിയെടുത്ത് അതിലവശേഷിച്ചിരുന്ന ഏതാനും തുള്ളി മദ്യം അതേപടി വായിലേക്കു കമഴ്ത്തിയിട്ട് അവന്‍ എഴുന്നേല്‍ക്കാനാഞ്ഞു.

കുമ്പിക്കാടന്റെ ചുവട് പിഴയ്ക്കുന്നതും പാതിയെഴുന്നേറ്റ അവന്‍ ചാഞ്ഞ് തെക്കേക്കയ്യാലയിലേക്ക് വീഴുന്നതും കണ്ടു. പോറ്റിയും ജയമോഹനും സക്കറിയയും കൂടി അവനെ താങ്ങിയെഴുന്നേല്പിച്ചു. ഉറച്ചിരിക്കാനാവാതെ അവരുടെ കൈകളില്‍ അവനങ്ങോട്ടുമിങ്ങോട്ടുമാടാന്‍ തുടങ്ങി. അതിനിടയില്‍ വീണ്ടും ഛര്‍ദ്ദിച്ചു. തുടര്‍ന്ന് പലതവണ. ഛര്‍ദ്ദിച്ച് കുഴഞ്ഞ് അവന്‍ അവരുടെ കൈകളില്‍ നിന്നൂര്‍ന്ന് ഒരുതവണകൂടി കൈയ്യാലയിലേക്കു ചാഞ്ഞു. ഇത്തവണ മുഖം കുത്തിയായിരുന്നു. മൂന്നുപേരും കൂടി അവനെ മെല്ലെ നിവര്‍ക്കുമ്പോള്‍ കുമ്പിക്കാടന്റെ നെറ്റിയില്‍ നിന്നും ചോരയുടെ ഒരു ചാല്‍ താഴേക്കൊഴുകുന്നത് മെഴുകുതിരിയുടെ വെട്ടത്തില്‍ കേശവന്‍പോറ്റികണ്ടു.

No comments:

Post a Comment