Saturday, 31 May 2014

3, 4, 5...

3
ആ ഫോട്ടോയിലേക്ക്  നോക്കിയ ജയമോഹന്‍ ആദ്യം ശ്രദ്ധിച്ചത് തന്റെ രൂപം എത്രമാത്രം വ്യത്യസ്തമായിരുന്നു എന്നതാണ്. പടത്തില്‍ ഒപ്പം കാണുന്ന കുമ്പിക്കാടന്‍ ഭാസ്കരനെയും സക്കറിയയെയും താരതമ്യം ചെയ്യുമ്പോള്‍ പ്രകടമായ മാറ്റം തനിക്കുമാത്രമാണെന്നയാളറിഞ്ഞു. അന്നേ മുടിയും താടിയും നീട്ടിയിരുന്ന ഭാസ്കരന്‍ ഒരു കാലാതീതമായ അവസ്ഥയെ രൂപം കൊണ്ടു പ്രാപിച്ചിരുന്നു. അല്പം തടിച്ചതും കണ്‍തടത്തില്‍ വെളിവാകുന്ന കുറെ നേര്‍ത്ത മടക്കുകളും ഒഴിച്ചു നിര്‍ത്തിയാല്‍ സക്കറിയായുടെ രൂപത്തിലും വലിയ മാറ്റമൊന്നുമില്ല.
നേര്‍ത്ത ഊശാന്‍താടിയും ചിതറിപ്പറന്നു കിടക്കുന്ന മുടിയിഴകളും ചേര്‍ന്ന് ചടുല യൗവനത്തിന്റേതായ ഒരു പ്രഭാവലയം തീര്‍ക്കുന്നുണ്ട് ജയമോഹന്റെ ചിത്രത്തിന്. ഏതാനും നരച്ച ഇഴകള്‍ മാത്രം ശേഷിച്ച തലയിലാകമാനം വിരലോടിച്ചുകൊണ്ട് ജയമോഹനോര്‍ത്തു, അതൊരു വല്ലാത്ത രാത്രിയായിരുന്നു.
ഒട്ടൊരു ആവേശത്തോയായിരുന്നു ആ രാത്രി പരിപാടിയില്‍ പങ്കെടുക്കാന്‍ അവന്‍ ഞാലിക്കണ്ടത്തിലെത്തിയത്. അമ്പലത്തിന്റെ ആല്‍ത്തറയില്‍ കുമ്പിക്കാടന്‍ ഭാസ്കരന്‍ ഇരിക്കുന്നുണ്ടായിരുന്നു. പറമ്പിന്റെ പടിഞ്ഞാറേ മൂലയില്‍ ഷട്ടില്‍ കളിക്കുന്നവരുടെ കൂട്ടത്തില്‍ മാത്തച്ചനും.ഷട്ടില്‍ കളി കഴിഞ്ഞ തോടെ മൂന്നു പേരും കൂടി അമ്പത്തിന്റെ വടക്കേ മൂലയിലൂടെ ഇടവഴിയിലേക്കിറങ്ങി കുന്നു കയറാന്‍ തുടങ്ങി. അതുമിതും പറഞ്ഞ് സ്ഥലമെത്തിയപ്പോഴേക്കും സക്കറിയ അവിടെ തയ്യാറായി നില്പുണ്ടായിരുന്നു. സക്കറിയ കൈവശമുണ്ടായിരുന്ന ടോര്‍ച്ച് മിന്നിച്ച് സ്ഥലമാകെയൊന്നു നോക്കി. കിട്ടിയ മൂന്നു കല്ലുകളിലായി അവര്‍ സ്ഥാനം പിടിച്ചു. സക്കറിയായുടെ പറമ്പിലൂടെയുള്ള വഴിയായതിനാല്‍ ആരും അതിലെ വരുമെന്നു പേടിക്കേണ്ടതില്ല. വീടില്‍ നിന്നും കുറെയകന്ന് കിഴക്കുമാറി താണ ഒരു തട്ടിലാണിരിക്കുന്നതെന്നതിനാല്‍ വീട്ടില്‍ നിന്നും അങ്ങോട്ടേക്ക് നോട്ടമെത്തില്ല. രണ്ടു വശത്ത് ഉയര്‍ന്ന കയ്യാലകളുടെ മറവുണ്ട്. മറ്റിടങ്ങളില്‍ സമൃദ്ധമായി വളര്‍ന്നു നില്‍ക്കുന്ന ഇല്ലിക്കാടിന്റെയും. അതുകൊണ്ട് ആ സ്ഥലം പുറത്തുനിന്നും അകത്തുനിന്നുമുള്ള നോടത്തില്‍ നിന്നും മറഞ്ഞിരിക്കുന്നു. താഴെനിന്ന് ആരെങ്കിലും ഇടവഴി കയറി വരുന്നുണ്ടെങ്കില്‍ വെട്ടം കാണുകയും ചെയ്യാം.
ഒച്ചയുണ്ടാക്കാതെ അവര്‍ നാലുപേരും ഓരോന്നു സംസാരിച്ചിരുന്നു. സംബശിവന്റെ കഥാപ്രസംഗം കേള്‍ക്കാന്‍ പോവുകയാണെന്ന ഒരേ കഥതന്നെയാണ് വീട്ടുകളില്‍ പറഞ്ഞിരിക്കുന്നതെന്ന് സക്കറിയയും ജയമോഹനും മാത്തച്ചനും പരസ്പരം ഉറപ്പുവരുത്തി. അവര്‍ അപ്പു നായരുടെ വരവു കാത്തിരുന്നു.
താഴെ നിന്നും ഒരു ടോര്‍ച്ച് മിന്നുന്നതു കണ്ടപ്പോള്‍ അപ്പു നായര്‍ തന്നെയാണതെന്നു ബോധ്യമുണ്ടായിരുന്നെങ്കിലും ഒച്ചയുണ്ടാക്കാതെ, കുന്നു കയറി വരുന്ന വെളിച്ച ത്തെ സാകൂതം അവര്‍ നിരീക്ഷിച്ചു.
വെളിച്ചം അടുത്തടുത്തുവന്നു. കുന്നു കയറി വരുന്നത് രണ്ട് ആള്‍രൂപങ്ങളാണെന്ന് മെല്ലെ തെളിഞ്ഞു തുടങ്ങിയപ്പോള്‍ ജയമോഹന്റെ ഉള്ളൊന്നു കാളി. ആശങ്കയോടെ അവന്‍ സക്കറിയയെ നോക്കി. അവനു ചാഞ്ചല്യമൊന്നുമില്ലെന്നു കണ്ട് അവന്‍ മറ്റുള്ളവരെ നോക്കി. അവരും തന്നെപ്പോലെ തന്നെ അമ്പരന്നിരിക്കുകയാണെന്ന് അരണ്ട വെളിച്ചത്തിലവന്‍ മനസ്സിലാക്കി.

' തെക്കേയില്ലത്തെ തിരുമേനി കൂടി വരുമെന്ന് അപ്പുച്ചേട്ടന്‍ ഉച്ചയ്ക്കു പറഞ്ഞാരുന്നു' സക്കറിയ വിശദീകരിച്ചു. രണ്ടു നിഴല്‍ രൂപങ്ങളൂം അപ്പോള്‍ വ്യക്തതയാര്‍ജ്ജിച്ചു തുടങ്ങിയിരുന്നു. അവര്‍ തൊട്ടു താഴത്തെ തിട്ടലിലെത്തിയിരുന്നു.
കയറി വരുന്നത് തിരുമേനിയാണെന്നറിഞ്ഞതോടെ ജയമോഹന്റെ സര്‍വ ഉത്സാഹവും കെട്ടു. കൂട്ടുകാര്‍ മാത്രമുള്ള ഒരു സ്ഥലത്തേക്ക് മുതിര്‍ന്ന ഒരാള്‍ വരുമ്പോള്‍ തോന്നുന്ന ഒരസ്വസ്ഥത. തന്നെയുമല്ല, ഈ തിരുമേനി മിക്ക വൈകുന്നേരങ്ങളിലും അച്ഛന്റെയും കൂട്ടരുടെയും സംഘത്തോടൊപ്പം മുറുക്കാനോ സിഗററ്റോ പങ്കുവച്ച് കഥപറഞ്ഞിരിക്കുന്നതു കണ്ടിട്ടുമുണ്ട്.' നാശം. ആ തിരുമേനിയുമുണ്ട്. ആകെ കുഴപ്പമായി. ' അവന്‍ മാത്തച്ചന്റെ ചെവിയില്‍ പിറുപിറുത്തു. 



4



'ഈ അപ്പുച്ചേട്ടന്റെയൊരു കാര്യം. വല്ല ആവശ്യോമൊണ്ടോ, ഇങ്ങേരെയിങ്ങോട്ടു കെട്ടിയെടുക്കാന്‍. ഇനി ഒരു സിഗരറ്റു വലിക്കണമെന്നു തോന്നിയാല്‍എന്തോചെയ്യും?' അസ്വസ്ഥത ഒളിപ്പിക്കാതെ മാത്തച്ചന്‍ പിറുപിറുത്തു. പെങ്ങളുടെ കല്യാണത്തിന്റെ പേരില്‍ നടത്തുന്ന പാര്‍ട്ടിയായതിനാല്‍ വീട്ടില്‍ നിന്നെ ഒരു പായ്ക്കറ്റ് വിദേശ സിഗററ്റെങ്കിലും സക്കറിയാ കടത്തിക്കൊണ്ടു വരാതിരിക്കില്ലെന്നവനുറപ്പുണ്ടായിരുന്നു. കോളേജു പഠനത്തിന്റെ ആദ്യ നാളുകളില്‍ പരിചയപ്പെട്ട ഒരു പുതിയ സുഖം ഞാലീക്കണ്ടത്തില്‍ വച്ച് ആസ്വദിക്കാന്‍ മാത്തച്ചന് യാതൊരു സാധ്യതയുമില്ല. ഉത്സവകാലത്ത് രാത്രി ഉറക്കമിളയ്ക്കുമ്പോളെങ്കിലും ഒന്നോ രണ്ടോ സിഗററ്റ് വലിക്കണമെന്ന് അവന്‍ എത്രയോ നേരത്തെ മനസ്സില്‍ കണക്കുകൂട്ടിരുന്നതാണ്. ഇപ്പോളതെല്ലാം വെറുതെയാവുന്നു. അപ്പച്ചന്റെയും മറ്റും കൂട്ടുകാരനായ തിരുമേനിയുള്ളപ്പോള്‍ ആ ആഗ്രഹം നടക്കാന്‍ പോകുന്നില്ല.
കല്ലൂപ്പാറയിലേക്കു നീളുന്ന വഴിയുടെ തെക്കുവശത്തായി കാക്കോളില്‍ക്കാരുടെ മൂന്നുമുറി കെട്ടിടത്തിന്റെ വിശാലമായ നടുമുറിയിലാണ് പപ്പുപിള്ളയുടെ ചായക്കട. വൈകുന്നേരങ്ങളില്‍ അതിന്റെ വരാന്തയില്‍ ഒരു കൂട്ടമുണ്ട്. പഞ്ചായത്തു പ്രസിഡന്റും ക്ഷേത്രസമിതി രക്ഷാധികാരിയുമായ സദാശിവക്കുറുപ്പ്, മുന്‍ പഞ്ചായത്തുപ്രസിഡന്റ് ഡോ. ഫിലിപ്പ് മാത്യൂ എന്ന മാത്തച്ചന്റെ അപ്പച്ചന്‍, ഗവണ്‍മെന്റ് സ്കൂള്‍ അധ്യാപകനായ പ്രഭാകരന്‍ സാര്‍ എന്ന ജയമോഹന്റെ അച്ഛന്‍, തടിമില്ലുകാരന്‍ ഗോവിന്ദപ്പിള്ള എന്നീ പ്രമുഖര്‍ മുടങ്ങാതെ അവിടെക്കൂടും. റേഷന്‍ കട നടത്തുന്ന ഈശ്വരപിള്ള, പലചരക്കുകട ബേബിമാപ്പിള, ലോറിയുടമ കുഞ്ഞച്ചന്‍ എന്നിവരും ഒഴിവുള്ളപ്പോള്‍ ആ കൂട്ടത്തില്‍ കൂടും. ഈ പ്രമുഖരുടെ കൂട്ടായ്മയ്ക്ക് പുറംപോരു തീര്‍ക്കാന്‍ മറ്റുപലരും കൂടാറുണ്ടെങ്കിലും ശ്രദ്ധേയമായ ഒരു സാന്നിധ്യം കേശവന്‍ പോറ്റിയുടേതാണ്.
വളവുതിരിഞ്ഞ് തങ്ങളിരിക്കുന്നതിനടുത്തേക്ക് അപ്പുനായരും തിരുമേനിയും വരുന്നത് അരിശത്തോടെ അവന്‍ നോക്കിയിരുന്നു. തിരുമേനിയുടെ തോളത്ത് തൂങ്ങിക്കിടക്കുന്നത് ഒരു ക്യാമറയാണെന്ന് അവന്‍ തിരിച്ചറിഞ്ഞു.

തിരുമേനിയുടെക്യാമറ മിന്നിയപ്പോളൊക്കെ താന്‍ പടത്തില്‍ പെടരുതേയെന്നു പ്രാര്‍ഥിച്ചത് മാത്തച്ചന്‍ ഉള്ളാലെ ഓര്‍ത്തു. ആ പ്രാര്‍ഥന കാരണമായിരിക്കാം അന്നു തിരുമേനിയെടുത്ത പടത്തില്‍ ഒരെണ്ണം മാത്രമേ കുറച്ചെങ്കിലും തെളിഞ്ഞുള്ളു. കുറെ ദിവസം കഴിഞ്ഞ് ഞാലീക്കണ്ടത്തില്‍ വച്ച് തിരുമേനി ആ വിവരം പറയുകയും തെളിഞ്ഞ ഒരേയൊരു പടം അവരെ കാണീക്കുകയും ചെയ്തു.പടത്തിലേക്കു നോക്കി തന്റെ അദൃശ്യസാന്നിദ്ധ്യത്തെ തൊട്ടെടുക്കുവാന്‍ മാത്തച്ചന്‍ ശ്രമിച്ചു. കറുപ്പിലും വെളുപ്പിലും തെളിഞ്ഞിട്ടുള്ള ദൃശ്യങ്ങള്‍ക്കപ്പുറത്തായി എവിടെയോ നിരവധി വര്‍ണ്ണങ്ങള്‍ ചാമ്പിയ ആ രാത്രിയുടെ പകപ്പത്രയും ത്രിമാനങ്ങളിലായി പതിഞ്ഞു കിടപ്പുണ്ടെന്നു മാത്തച്ചന് ഉറപ്പുണ്ടായിരുന്നു.


5


ബീഡി ആഞ്ഞുവലിച്ച് പുകയൂതി വിട്ടുകൊണ്ട് കുമ്പിക്കാടന്‍ ഭാസ്കരന്‍ ആ പടം ഒന്നു നോക്കി.
' നിങ്ങളന്നു കേറിവരുന്നതുകണ്ടപ്പോള്‍ എനിക്കീ അപ്പുനായേ കൊല്ലന്‍ തോന്നിയതാ',  കേശവന്‍ പോറ്റിയെ നോക്കി കണ്ണിറുക്കിക്കൊണ്ട് അയാള്‍ പറഞ്ഞു.
സ്വതേ ചിരി വഴങ്ങാത്ത ഭാസകരന്റെ മുഖത്ത് അപ്പോളൊരു ചിരി വിരിഞ്ഞത് എല്ലാവരും ശ്രദ്ധിച്ചു.
' എന്തൊരു വേഷമാരുന്നു, അത്,' ഭാസ്കരന്‍ കൂടിച്ചേര്‍ത്തു.
ഒരു ക്യാമറയും തോളത്തു തൂക്കിയാണ് നമ്പൂതിരിയുടെ വരവെന്ന് ഭാസ്കരന്‍ കണ്ടു. അവന്‍ ഇറമ്പത്തേക്കു കാര്‍ക്കിച്ചൊന്നു തുപ്പി. ഇരുട്ടിന്റെ മറപറ്റി ആ രൂപത്തിന്റെ തലയ്ക്കുനേരെ ഒരു കല്ലു ചാണ്ടിയാലോ എന്നു പോലും അവനു തോന്നി.. അത്രയ്ക്കും വെറുപ്പുണ്ടായിരുന്നു കേശവന്‍ പോറ്റിയെന്ന കഥാപാത്രത്തോട് അവന്. അതിന്റെ കാരണം ചോദിച്ചാല്‍ ഉത്തരമില്ലെന്നു മാത്രം.

ഡിഗ്രി പഠനം പാതിവഴിക്കുപേക്ഷിച്ച് സിനിമാക്കമ്പം പിടിച്ചു നടക്കുന്നതെക്കേയില്ലത്തെ സന്തതിയോട് പൊതുവേ അക്കാലത്ത് അത്തരമൊരു വര്‍ജ്യത ഉണ്ടായിരുന്നു. നാട്ടുകാരേറെയിഷ്ടപ്പെട്ട ഒരു മേല്‍ശാന്തിയുടെ മകനായതുകൊണ്ടുകൂടിയായിരുന്നു ആ മനോഭാവം. കള്ളുകുടിയടക്കം എല്ലാ ദുശ്ശീലങ്ങളും അയാള്‍ക്കുണ്ടെന്നു ഭാസ്കരനറിയാം. നാട്ടുകാരുടെ പൊതു അഭിപ്രായത്തിന്റെ തരത്തിലുള്ള ഒരു അപ്രിയമല്ല താനും അവന്റേത്. അവന് അയാളെ ഒരിക്കലും അത്ര സുഖകരമായി തോന്നിയില്ല.ആ നടപ്പുംഭാവവും സംഭാഷണരീതിയുമെല്ലാം ഒരു വല്ലാത്ത അഹന്തയെ സ്ഫുരിപ്പിക്കുന്നുണ്ടെന്നായിരുന്നു ഭാസ്കരന്റെ വിലയിരുത്തല്‍.
നമ്പൂതിരിയുടെ അപ്രതീക്ഷിതമായ ഈ വരവ് അതുകൊണ്ടുതന്നെ അവന്റെയും ഉത്സാഹം കെടുത്തി. അതിനു കാരണക്കാരനായ അപ്പുനായരോടായിരുന്നു അവനേറ്റവും പകതോന്നിയത്. ആ പന്നിയ്ക്ക് ഇന്നു ശരിയ്ക്കൊരു പണികൊടുക്കണം എന്ന് അവന്‍ മനസ്സില്‍ കുറിച്ചിട്ടു.


Sunday, 25 May 2014

2

1983 ഡിസംബര്‍ മാസത്തിലെ ആ രാത്രി സക്കറിയയ്ക്കു നല്ലയോര്‍മ്മയുണ്ട്. മാത്തച്ചനും ജയമോഹനും ഭാസ്കരനും അപ്പുനായരും കേശവന്‍ പോറ്റിയും മറന്നിരിക്കാന്‍ സാധ്യതയില്ലാത്ത ഒരു ദിവസം തന്നെ. സക്കറിയായുടെ പെങ്ങള്‍ ലില്ലിക്കുട്ടിയുടെ വിവാഹത്തിനു മുന്നോടിയായി നടന്ന സല്കാരത്തില്‍ പങ്കെടുത്തത് ഇത്രയും പേരായിരുന്നു.

അതൊരു പാനീയ സല്കാരമാണെന്ന് സക്കറിയ മുന്നറിയിപ്പു നല്കിയിരുന്നില്ല. ഞാലീക്കണ്ടത്തിലെ വൈകിട്ടത്തെ ഇരിപ്പുകമ്പനി- അതായത് അപ്പുനായര്‍, ജയമോഹന്‍, മാത്തച്ചന്‍, കുമ്പിക്കാടന്‍ ഭാസ്കരന്‍ ഇത്രയും പേര്‍ക്കുവേണ്ടി പെങ്ങളുടെ കല്യാണത്തിന്റെ പേരില്‍ ഒരു ചിലവ് എന്നേ അവന്‍ പറഞ്ഞിരുന്നുള്ളു.

സത്യത്തില്‍ കൂട്ടത്തില്‍ പലരെയും സംബന്ധിച്ചിടത്തോളം ആത് ആദ്യത്തെ മദ്യം നുണയലായിരുന്നു താനും. തെക്കെയാഫ്രിക്കയില്‍ ജോലിക്കു പോയിരുന്ന അന്നമ്മയാന്റിയും കുടുംബവും അവധിക്കാലത്ത് വന്നതോടനുബന്ധിച്ച് രണ്ടുകൊല്ലം മുന്പ് ആന്റിയുടെ മക്കള്‍ മൈക്കിളും ഡോണും ഒരുമിച്ചിരുന്ന് സക്കറിയ ആദ്യമായി മദ്യത്തിന്റെ രുചിപിടിച്ചിരുന്നു. അവന്‍ പ്രീഡിഗ്രി റിസള്‍ട്ടറിഞ്ഞ് ബി ഏയ്ക്കു ചേരാന്‍ അപേക്ഷകൊടുത്തു നില്ക്കുന്ന കാലമായിരുന്നു അത്.കുമ്പിക്കാടന്‍ ഭാസ്കരന്‍ ഏതാണ്ടൊരു പ്രൊഫഷണല്‍ കാഴ്ചപ്പാടോടെയാണു കിട്ടിയ ബ്രാന്‍ഡി വിഴുങ്ങിയത്. പണിയുള്ള ദിവസങ്ങളിലൊക്കെ വൈകിട്ട് ഞാലീക്കണ്ടത്തിലെ ഷാപ്പില്‍ മുതിര്‍ന്നവര്‍ കാണാത്തപാങ്ങുനോക്കിച്ചെന്നു ചാരായം നുണയുന്നത് ഒരു സാഹസികകര്‍മ്മമായി അവന്‍ കരുതി. ആദ്യമാദ്യം വൈകിട്ട് വീട്ടില്‍ചെല്ലുമ്പോള്‍ പിടിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുമായിരുന്നെങ്കിലും കുറെനാളെത്തിയപ്പോഴേക്കും അതും കാര്യമാക്കാതായി. അപ്പുനായര്‍ കൂട്ടത്തില്‍ പ്രായം കൂടുതലുള്ളയാളാണെങ്കിലും സാത്വികമെന്നു പറയാവുന്ന ഒരു പരിവേഷം കാത്തുസൂക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. അതുകൊണ്ടു തന്നെ ഒരു തുടക്കക്കാരനാണെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള പരിഭ്രമത്തോടെ,ഇരുട്ടത്തും ആരെങ്കിലും കണ്ടാലോ എന്ന വിറയലോടെ കിട്ടിയത് വെട്ടമൊഴിയുമാറൊന്നു തിരിഞ്ഞ് ഒറ്റവിഴുങ്ങായിരുന്നു. അപ്രതീക്ഷിതമായ ഒരു കത്തലില്‍ അയാള്‍ ശരിക്കും ഒന്നു നിലവിളിക്കുകപോലും ചെയ്തു.ജയമോഹനും മാത്തച്ചനും ആദ്യമായി മദ്യം രുചിക്കുകയായിരുന്നു. ജയമോഹന്‍ അതിന്റേതായ ഒരു കരുതല്‍ പ്രകടിപ്പിച്ചെങ്കിലും മാത്തച്ചന്‍ വര്‍ത്തമാനത്തില്‍ മുഴുകുകയും അതിനനുസരിച്ച് മദ്യം നുണയുകയും ഗ്ലാസ്സു തീരുമ്പോള്‍ അടുത്തതിനുവേണ്ടി ആവശ്യപ്പെടുകയും ചെയ്തു. സക്കറിയാ ആയിരുന്നു ഒഴിപ്പിന്റെ ചുമതല. വൈകിട്ടുതന്നെ കമ്മാളത്തകിടിയിലെ കടയില്‍ നിന്നും പറഞ്ഞു ചെയ്യിച്ച അപ്പവും പോത്തുകറിയും മദ്യത്തിനു കൂട്ടുണ്ടായിരുന്നു. 

ഉത്സവകാലമായതിനാല്‍  അഞ്ചുപേര്‍ക്കും ഇത്തരമൊരു ഒത്തുചേരല്‍ വലിയ പ്രശ്നങ്ങളില്ലാതെ സംഘടിപ്പിക്കാനായി. ഉത്സവകാലത്തെ പത്തു ദിനങ്ങളും വേണ്ടിവന്നാല്‍ രാത്രി ഉറക്കമിളയ്ക്കാന്‍ പാകത്തില്‍ അവര്‍ക്കെല്ലാം വീട്ടില്‍ നിന്ന് അനുമതി കിട്ടിക്കഴിഞ്ഞിരുന്നു. പിന്നെ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു, മുഖ്യപ്രശ്നം. ഏഴാം ഉത്സവം മുതല്‍ വഴികളിലെല്ലാം എല്ലാ നേരത്തും ആള്‍പ്പെരുമാറ്റം ഉണ്ടായിരിക്കുമെന്നതിനാല്‍ അതിനുമുന്പുള്ള ഒരു ദിവസം തിരഞ്ഞെടുത്തതും കൂടാന്‍ പറ്റിയ സ്ഥലം കണ്ടെത്തിയതുമൊക്കെ സക്കറിയ തന്നെയായിരുന്നു. അന്നു നാലാം ഉത്സവമായിരുന്നു. ഐരാറ്റില്‍ പാലത്തിന്റെയവിടെ സാംബശിവന്റെ കഥാപ്രസംഗം കേള്‍ക്കാനെന്നു പറഞ്ഞാണ് എല്ലാവരും ഇറങ്ങിയത്.

ഒരു നല്ല സംഘാടകനാണെന്നു തെളിയിക്കത്തക്ക കൈത്തഴക്കത്തോടെ മദ്യം വിളമ്പാനും ലഹരി തലയ്ക്കു പിടിച്ചവരെ സമര്‍ഥമായി കൈകാര്യം ചെയ്യാനും അവന്‍ പരമാവധി ശ്രദ്ധിച്ചു. പക്ഷേ, അപ്രതീക്ഷിതമായി കുമ്പിക്കാടന്‍ ഭാസ്കരന്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ അവന്റെ സമചിത്തത നഷ്ടപ്പെട്ടു.

Saturday, 24 May 2014

മഞ്ഞച്ച ചിത്രങ്ങളുടെ ആല്‍ബം


1

നേര്‍ത്ത മഞ്ഞുള്ള ആ രാത്രിയില്‍ പത്തുപേര്‍ ഞാലീക്കണ്ടത്തിലെ ഒരു സങ്കേതത്തില്‍ ഒത്തുചേര്‍ന്നു. ഒരാളെ സംബന്ധിച്ചിടത്തോളം അത് വര്‍ഷങ്ങള്‍ക്കുശേഷം സുഹൃത്തുക്കളുമായിട്ടുള്ള ഒത്തുചേരലായിരുന്നു. സക്കറിയ യു എസ്സിലേക്ക് ചേക്കേറിയ ശേഷം പലതവണ നാട്ടില്‍ വന്നു പോയിട്ടുണ്ടെങ്കിലും ജയമോഹനടക്കം പഴയ സൗഹൃദവലയത്തിലെ പലരെയും കാണാന്‍ സാധിച്ചിരുന്നില്ല. എല്ലാവരും അവരവരുടെ തിരക്കുകളില്‍ കുരുങ്ങിപ്പോയി എന്നതുതന്നെയായിരുന്നു കാര്യം. ഇത്തവണ കുറെ ദീര്‍ഘമായ അവധിക്കാലം കൈവശപ്പെടുത്തി വന്നതിന്റെ ഉദ്ദേശം ഈ ഒരു കൂടിച്ചേരലായിരുന്നു.
പത്തുപേര്‍. അവരില്‍ ഏഴുപേര്‍ എണ്‍പതുകളിലെ ഞാലീക്കണ്ടത്തിന്റെ പ്രതിനിധികളാണ്-
ജയമോഹന്‍, സക്കറിയാ,  കേശവന്‍പോറ്റി, അപ്പുനായര്‍, കിട്ടന്‍, കുമ്പിക്കാടന്‍ ഭാസ്കരന്‍, മാത്തച്ചന്‍. ഒരു മാതൃഭൂമി സര്‍ക്കിളില്‍ തുടങ്ങിയ കൂട്ടായ്മ, പിന്നീട് ഒരു ചെറുകിട ഫിലിം സൊസൈറ്റിയും ഒക്കെയായി വളര്‍ന്നു. അത്തരം എല്ലാ കൂട്ടായ്മകള്‍ക്കും സംഭവിക്കാറുള്ളതുപോലെ ജീവിതത്തിന്റെ വിളികള്‍ കേട്ട് ഓരോരുത്തരായി പലവഴി പിരിഞ്ഞുപോവാന്‍ തുടങ്ങി. അതിന്റെ അവശിഷ്ടങ്ങളായി രണ്ടു മൂന്നു പേര്‍ ഞാലീക്കണ്ടത്തില്‍ എക്കാലവും ഉണ്ടായിരുന്നു എങ്കിലും ജയമോഹനും കുമ്പിക്കാടന്‍ ഭാസ്കരനുമൊഴിച്ച് ആരും തന്നെ സ്ഥിരമായി കവലയിലേക്ക് ഇറങ്ങാറില്ലായിരുന്നു. അവര്‍രണ്ടുപേരും തമ്മിലാണെങ്കിലും വെറും ഒരു പരിചയത്തിന്റെ അടുപ്പം ഒരു തലകുലുക്കലിലോ മൂളലിലോ ബീഡി പങ്കിടലിലോ ഒതുങ്ങിപ്പോവുകയും ചെയ്തു.

ഞാലീക്കണ്ടത്തിന്റെ വൈകുന്നേരങ്ങള്‍ സജീവമാക്കാന്‍ പുതിയ പലതലമുറകളും സംഘങ്ങളും വന്നു എങ്കിലും സ്ഥിരതയുള്ള ഒന്നെന്നു പറയാവുന്നത് ജയമോഹനുള്‍പ്പെട്ട ഒരു ഇരിപ്പു സംഘം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ പഴയ കാലത്തിന്റെ പ്രതിനിധികളോടൊപ്പം ഇളമക്കാരുടെ സംഘത്തിലെ മൂന്നുപേര്‍ക്കും കൂടി സ്ഥാനം ലഭിച്ചു. വിപിന്‍, വില്‍സണ്‍, ഹേമന്ത് എന്നിവര്‍ക്ക്.

രാത്രി വളരുകയും കുളിരിനു കനംവയ്ക്കുകയും ചെയ്തതോടെ ആ പത്തംഗകൂട്ടായ്മയുടെ സംസാരവേഗവും ഒച്ചയും വ്യത്യാസപ്പെടാന്‍ തുടങ്ങി. പഴയവര്‍ക്കും പുതിയവര്‍ക്കും ഇടയിലെ പാലം ഉറച്ചു. സ്കോച്ചിന്റെ കുപ്പികള്‍ ഒഴിയുകയും പുതിയവ ആഘോഷത്തോടെ തുറക്കപ്പെടുകയും ചെയ്തു.

'എന്റെ കൈയ്യിലൊരു സാധനമുണ്ട്. അല്പം ദിവ്യമായിട്ടുള്ളതാ..' നേര്‍ത്ത കുഴച്ചിലോടെ കേശവന്‍ പോറ്റീ പറഞ്ഞു. അക്കൂടത്തില്‍ ഏറ്റവും കുറച്ചുമാത്രം മദ്യം ഉപയോഗിച്ചിരിക്കുന്നത് അയാളാണ്. ഒരു ദിവ്യകര്‍മ്മം അനുഷ്ഠിക്കുന്നതുപോലെ സ്വര്‍ണ്ണനിറമാര്‍ന്ന ദ്രാവകം മെല്ലെ നുണഞ്ഞ് അയാള്‍ സേവിക്കുന്നതു കണ്ട് കുമ്പിക്കാടന്‍ ഭാസ്കരനും അപ്പുനായരും മുഖാമുഖം നോക്കി ചിരിക്കുകയും ചെയ്തു.

' എന്തവാ, തിരുമേനീ, ആ ദിവ്യ സാധനം? വല്ല താളിയോലയോ തകിടോ, യന്ത്രമോ വല്ലതുമാണോ? പഴയ ഇല്ലത്തിന്റെ പരണത്തൂന്ന് കിട്ടിയത്.?'

'അത്തരമൊന്നുതന്നെയാ', ജുബ്ബയുടെ പോക്കറ്റിലേക്ക് കൈയ്യിട്ടുകൊണ്ട് തിരുമേനി പറഞ്ഞു. അയാള്‍ ഒരു ചെറിയ ആല്‍ബം പുറത്തെടുത്തു.

' ഓ, ഇതാണോ ദിവ്യയന്ത്രം? ' കുമ്പിക്കാടന്‍ നിരാശ മറച്ചു വച്ചില്ല.

കേശവന്‍ പോറ്റി അതിനോടു പ്രതികരിച്ചില്ല. അയാള്‍ ആല്‍ബം തുറന്ന് ഒരു താള്‍ എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ മലര്‍ത്തിപ്പിടിച്ചു.

' ഓ, ഇതു ലില്ലിക്കുട്ടീടെ കല്യാണപ്പാര്‍ട്ടിയല്ലിയോ.' മാത്തച്ചന്‍ പറഞ്ഞു. അയാള്‍ക്ക് നാവു നന്നേ കുഴയുന്നുണ്ടായിരുന്നു.

സക്കറിയാ ആല്ബം വാങ്ങി നോക്കി. പടത്തിനു നന്നേ പഴക്കം ബാധിച്ചിരുന്നു. അയാളും ജയമോഹനനും ഗ്ലാസ്സുകള്‍ കൂട്ടിമുട്ടിച്ച് നില്‍ക്കുന്നതും വലതുവശത്തായി കുമ്പിക്കാടന്‍ ഭാസ്കരന്‍ ബീഡി അസ്വസ്ഥതയോടെ പുകച്ചുവിടുന്നതും കാണാമായിരുന്നു. പശ്ചാത്തലത്തില്‍ കാട്ടുകല്ലുകളടുക്കിവച്ച കയ്യാലയാണ്. സക്കറിയായുടെ പറമ്പിന്റെ പിന്നാംപുറത്ത്. മുരിങ്ങക്കുന്നില്‍ നിന്നും പെരുംപടിയിലേക്കിഴഞ്ഞിറങ്ങുന്ന ഒറ്റയടിപ്പാതയില്‍.....