( ഒന്നാം അധ്യായത്തിന്റെ വിവിധ ഖണ്ഡങ്ങളാണ് ഇതുവരെയായും പ്രസിദ്ധീകരിച്ചത്. അതെല്ലാം കൂടി വായനാസൗകര്യത്തിനായി സമാഹരിച്ചു പ്രസിദ്ധീകരിക്കുകയാണ്.)
അദ്ധ്യായം ഒന്ന്
നേര്‍ത്ത മഞ്ഞുള്ള ആ രാത്രിയില്‍ പത്തുപേര്‍ ഞാലീക്കണ്ടത്തിലെ ഒരു സങ്കേതത്തില്‍ ഒത്തുചേര്‍ന്നു. ഒരാളെ സംബന്ധിച്ചിടത്തോളം അത് വര്‍ഷങ്ങള്‍ക്കുശേഷം സുഹൃത്തുക്കളുമായിട്ടുള്ള ഒത്തുചേരലായിരുന്നു. സക്കറിയ യു എസ്സിലേക്ക് ചേക്കേറിയ ശേഷം പലതവണ നാട്ടില്‍ വന്നു പോയിട്ടുണ്ടെങ്കിലും ജയമോഹനടക്കം പഴയ സൗഹൃദവലയത്തിലെ പലരെയും കാണാന്‍ സാധിച്ചിരുന്നില്ല. എല്ലാവരും അവരവരുടെ തിരക്കുകളില്‍ കുരുങ്ങിപ്പോയി എന്നതുതന്നെയായിരുന്നു കാര്യം. ഇത്തവണ കുറെ ദീര്‍ഘമായ അവധിക്കാലം കൈവശപ്പെടുത്തി വന്നതിന്റെ ഉദ്ദേശം ഈ ഒരു കൂടിച്ചേരലായിരുന്നു.
പത്തുപേര്‍.അവരില്‍ ഏഴുപേര്‍ എണ്‍പതുകളിലെ ഞാലീക്കണ്ടത്തിന്റെ പ്രതിനിധികളാണ്-
ജയമോഹന്‍, സക്കറിയാ, കേശവന്‍പോറ്റി, അപ്പുനായര്‍, കിട്ടന്‍, കുമ്പിക്കാടന്‍ ഭാസ്കരന്‍, മാത്തച്ചന്‍. ഒരു മാതൃഭൂമി സര്‍ക്കിളില്‍ തുടങ്ങിയ കൂട്ടായ്മ, പിന്നീട് ഒരു ചെറുകിട ഫിലിം സൊസൈറ്റിയും ഒക്കെയായി വളര്‍ന്നു. അത്തരം എല്ലാ കൂട്ടായ്മകള്‍ക്കും സംഭവിക്കാറുള്ളതുപോലെ ജീവിതത്തിന്റെ വിളികള്‍ കേട്ട് ഓരോരുത്തരായി പലവഴി പിരിഞ്ഞുപോവാന്‍ തുടങ്ങി. അതിന്റെ അവശിഷ്ടങ്ങളായി രണ്ടു മൂന്നു പേര്‍ ഞാലീക്കണ്ടത്തില്‍ എക്കാലവും ഉണ്ടായിരുന്നു എങ്കിലും ജയമോഹനും കുമ്പിക്കാടന്‍ ഭാസ്കരനുമൊഴിച്ച് ആരും തന്നെ സ്ഥിരമായി കവലയിലേക്ക് ഇറങ്ങാറില്ലായിരുന്നു. അവര്‍രണ്ടുപേരും തമ്മിലാണെങ്കിലും വെറും ഒരു പരിചയത്തിന്റെ അടുപ്പം ഒരു തലകുലുക്കലിലോ മൂളലിലോ ബീഡി പങ്കിടലിലോ ഒതുങ്ങിപ്പോവുകയും ചെയ്തു.
ഞാലീക്കണ്ടത്തിന്റെ വൈകുന്നേരങ്ങള്‍ സജീവമാക്കാന്‍ പുതിയ പലതലമുറകളും സംഘങ്ങളും വന്നു എങ്കിലും സ്ഥിരതയുള്ള ഒന്നെന്നു പറയാവുന്നത് ജയമോഹനുള്‍പ്പെട്ട ഒരു ഇരിപ്പു സംഘം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ പഴയ കാലത്തിന്റെ പ്രതിനിധികളോടൊപ്പം ഇളമക്കാരുടെ സംഘത്തിലെ മൂന്നുപേര്‍ക്കും കൂടി സ്ഥാനം ലഭിച്ചു. വിപിന്‍, വില്‍സണ്‍, ഹേമന്ത് എന്നിവര്‍ക്ക്.
രാത്രി വളരുകയും കുളിരിനു കനംവയ്ക്കുകയും ചെയ്തതോടെ ആ പത്തംഗകൂട്ടായ്മയുടെ സംസാരവേഗവും ഒച്ചയും വ്യത്യാസപ്പെടാന്‍ തുടങ്ങി. പഴയവര്‍ക്കും പുതിയവര്‍ക്കും ഇടയിലെ പാലം ഉറച്ചു. സ്കോച്ചിന്റെ കുപ്പികള്‍ ഒഴിയുകയും പുതിയവ ആഘോഷത്തോടെ തുറക്കപ്പെടുകയും ചെയ്തു.
'എന്റെ കൈയ്യിലൊരു സാധനമുണ്ട്. അല്പം ദിവ്യമായിട്ടുള്ളതാ..' നേര്‍ത്ത കുഴച്ചിലോടെ കേശവന്‍ പോറ്റീ പറഞ്ഞു. അക്കൂടത്തില്‍ ഏറ്റവും കുറച്ചുമാത്രം മദ്യം ഉപയോഗിച്ചിരിക്കുന്നത് അയാളാണ്. ഒരു ദിവ്യകര്‍മ്മം അനുഷ്ഠിക്കുന്നതുപോലെ സ്വര്‍ണ്ണനിറമാര്‍ന്ന ദ്രാവകം മെല്ലെ നുണഞ്ഞ് അയാള്‍ സേവിക്കുന്നതു കണ്ട് കുമ്പിക്കാടന്‍ ഭാസ്കരനും അപ്പുനായരും മുഖാമുഖം നോക്കി ചിരിക്കുകയും ചെയ്തു.
' എന്തവാ, തിരുമേനീ, ആ ദിവ്യ സാധനം? വല്ല താളിയോലയോ തകിടോ, യന്ത്രമോ വല്ലതുമാണോ? പഴയ ഇല്ലത്തിന്റെ പരണത്തൂന്ന് കിട്ടിയത്.?'
'അത്തരമൊന്നുതന്നെയാ', ജുബ്ബയുടെ പോക്കറ്റിലേക്ക് കൈയ്യിട്ടുകൊണ്ട് തിരുമേനി പറഞ്ഞു. അയാള്‍ ഒരു ചെറിയ ആല്‍ബം പുറത്തെടുത്തു.
' ഓ, ഇതാണോ ദിവ്യയന്ത്രം? ' കുമ്പിക്കാടന്‍ നിരാശ മറച്ചു വച്ചില്ല.
കേശവന്‍ പോറ്റി അതിനോടു പ്രതികരിച്ചില്ല. അയാള്‍ ആല്‍ബം തുറന്ന് ഒരു താള്‍ എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ മലര്‍ത്തിപ്പിടിച്ചു.
' ഓ, ഇതു ലില്ലിക്കുട്ടീടെ കല്യാണപ്പാര്‍ട്ടിയല്ലിയോ.' മാത്തച്ചന്‍ പറഞ്ഞു. അയാള്‍ക്ക് നാവു നന്നേ കുഴയുന്നുണ്ടായിരുന്നു.
സക്കറിയാ ആല്ബം വാങ്ങി നോക്കി. പടത്തിനു നന്നേ പഴക്കം ബാധിച്ചിരുന്നു. അയാളും ജയമോഹനനും ഗ്ലാസ്സുകള്‍ കൂട്ടിമുട്ടിച്ച് നില്‍ക്കുന്നതും വലതുവശത്തായി കുമ്പിക്കാടന്‍ ഭാസ്കരന്‍ ബീഡി അസ്വസ്ഥതയോടെ പുകച്ചുവിടുന്നതും കാണാമായിരുന്നു. പശ്ചാത്തലത്തില്‍ കാട്ടുകല്ലുകളടുക്കിവച്ച കയ്യാലയാണ്. സക്കറിയായുടെ പറമ്പിന്റെ പിന്നാംപുറത്ത്. മുരിങ്ങക്കുന്നില്‍ നിന്നും പെരുംപടിയിലേക്കിഴഞ്ഞിറങ്ങുന്ന ഒറ്റയടിപ്പാതയില്‍.....
*******
1983 ഡിസംബര്‍ മാസത്തിലെ ആ രാത്രി സക്കറിയയ്ക്കു നല്ലയോര്‍മ്മയുണ്ട്. മാത്തച്ചനും ജയമോഹനും ഭാസ്കരനും അപ്പുനായരും കേശവന്‍ പോറ്റിയും മറന്നിരിക്കാന്‍ സാധ്യതയില്ലാത്ത ഒരു ദിവസം തന്നെ. സക്കറിയായുടെ പെങ്ങള്‍ ലില്ലിക്കുട്ടിയുടെ വിവാഹത്തിനു മുന്നോടിയായി നടന്ന സല്കാരത്തില്‍ പങ്കെടുത്തത് ഇത്രയും പേരായിരുന്നു.
അതൊരു പാനീയ സല്കാരമാണെന്ന് സക്കറിയ മുന്നറിയിപ്പു നല്കിയിരുന്നില്ല. ഞാലീക്കണ്ടത്തിലെ വൈകിട്ടത്തെ ഇരിപ്പുകമ്പനി- അതായത് അപ്പുനായര്‍, ജയമോഹന്‍, മാത്തച്ചന്‍, കുമ്പിക്കാടന്‍ ഭാസ്കരന്‍ ഇത്രയും പേര്‍ക്കുവേണ്ടി പെങ്ങളുടെ കല്യാണത്തിന്റെ പേരില്‍ ഒരു ചിലവ് എന്നേ അവന്‍ പറഞ്ഞിരുന്നുള്ളു.
സത്യത്തില്‍ കൂട്ടത്തില്‍ പലരെയും സംബന്ധിച്ചിടത്തോളം ആത് ആദ്യത്തെ മദ്യം നുണയലായിരുന്നു താനും. തെക്കെയാഫ്രിക്കയില്‍ ജോലിക്കു പോയിരുന്ന അന്നമ്മയാന്റിയും കുടുംബവും അവധിക്കാലത്ത് വന്നതോടനുബന്ധിച്ച് രണ്ടുകൊല്ലം മുന്പ് ആന്റിയുടെ മക്കള്‍ മൈക്കിളും ഡോണും ഒരുമിച്ചിരുന്ന് സക്കറിയ ആദ്യമായി മദ്യത്തിന്റെ രുചിപിടിച്ചിരുന്നു. അവന്‍ പ്രീഡിഗ്രി റിസള്‍ട്ടറിഞ്ഞ് ബി ഏയ്ക്കു ചേരാന്‍ അപേക്ഷകൊടുത്തു നില്ക്കുന്ന കാലമായിരുന്നു അത്.കുമ്പിക്കാടന്‍ ഭാസ്കരന്‍ ഏതാണ്ടൊരു പ്രൊഫഷണല്‍ കാഴ്ചപ്പാടോടെയാണു കിട്ടിയ ബ്രാന്‍ഡി വിഴുങ്ങിയത്. പണിയുള്ള ദിവസങ്ങളിലൊക്കെ വൈകിട്ട് ഞാലീക്കണ്ടത്തിലെ ഷാപ്പില്‍ മുതിര്‍ന്നവര്‍ കാണാത്തപാങ്ങുനോക്കിച്ചെന്നു ചാരായം നുണയുന്നത് ഒരു സാഹസികകര്‍മ്മമായി അവന്‍ കരുതി. ആദ്യമാദ്യം വൈകിട്ട് വീട്ടില്‍ചെല്ലുമ്പോള്‍ പിടിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുമായിരുന്നെങ്കിലും കുറെനാളെത്തിയപ്പോഴേക്കും അതും കാര്യമാക്കാതായി. അപ്പുനായര്‍ കൂട്ടത്തില്‍ പ്രായം കൂടുതലുള്ളയാളാണെങ്കിലും സാത്വികമെന്നു പറയാവുന്ന ഒരു പരിവേഷം കാത്തുസൂക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. അതുകൊണ്ടു തന്നെ ഒരു തുടക്കക്കാരനാണെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള പരിഭ്രമത്തോടെ,ഇരുട്ടത്തും ആരെങ്കിലും കണ്ടാലോ എന്ന വിറയലോടെ കിട്ടിയത് വെട്ടമൊഴിയുമാറൊന്നു തിരിഞ്ഞ് ഒറ്റവിഴുങ്ങായിരുന്നു. അപ്രതീക്ഷിതമായ ഒരു കത്തലില്‍ അയാള്‍ ശരിക്കും ഒന്നു നിലവിളിക്കുകപോലും ചെയ്തു.ജയമോഹനും മാത്തച്ചനും ആദ്യമായി മദ്യം രുചിക്കുകയായിരുന്നു. ജയമോഹന്‍ അതിന്റേതായ ഒരു കരുതല്‍ പ്രകടിപ്പിച്ചെങ്കിലും മാത്തച്ചന്‍ വര്‍ത്തമാനത്തില്‍ മുഴുകുകയും അതിനനുസരിച്ച് മദ്യം നുണയുകയും ഗ്ലാസ്സു തീരുമ്പോള്‍ അടുത്തതിനുവേണ്ടി ആവശ്യപ്പെടുകയും ചെയ്തു. സക്കറിയാ ആയിരുന്നു ഒഴിപ്പിന്റെ ചുമതല. വൈകിട്ടുതന്നെ കമ്മാളത്തകിടിയിലെ കടയില്‍ നിന്നും പറഞ്ഞു ചെയ്യിച്ച അപ്പവും പോത്തുകറിയും മദ്യത്തിനു കൂട്ടുണ്ടായിരുന്നു.
ഉത്സവകാലമായതിനാല്‍ അഞ്ചുപേര്‍ക്കും ഇത്തരമൊരു ഒത്തുചേരല്‍ വലിയ പ്രശ്നങ്ങളില്ലാതെ സംഘടിപ്പിക്കാനായി. ഉത്സവകാലത്തെ പത്തു ദിനങ്ങളും വേണ്ടിവന്നാല്‍ രാത്രി ഉറക്കമിളയ്ക്കാന്‍ പാകത്തില്‍ അവര്‍ക്കെല്ലാം വീട്ടില്‍ നിന്ന് അനുമതി കിട്ടിക്കഴിഞ്ഞിരുന്നു. പിന്നെ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു, മുഖ്യപ്രശ്നം. ഏഴാം ഉത്സവം മുതല്‍ വഴികളിലെല്ലാം എല്ലാ നേരത്തും ആള്‍പ്പെരുമാറ്റം ഉണ്ടായിരിക്കുമെന്നതിനാല്‍ അതിനുമുന്പുള്ള ഒരു ദിവസം തിരഞ്ഞെടുത്തതും കൂടാന്‍ പറ്റിയ സ്ഥലം കണ്ടെത്തിയതുമൊക്കെ സക്കറിയ തന്നെയായിരുന്നു. അന്നു നാലാം ഉത്സവമായിരുന്നു. ഐരാറ്റില്‍ പാലത്തിന്റെയവിടെ സാംബശിവന്റെ കഥാപ്രസംഗം കേള്‍ക്കാനെന്നു പറഞ്ഞാണ് എല്ലാവരും ഇറങ്ങിയത്.
ഒരു നല്ല സംഘാടകനാണെന്നു തെളിയിക്കത്തക്ക കൈത്തഴക്കത്തോടെ മദ്യം വിളമ്പാനും ലഹരി തലയ്ക്കു പിടിച്ചവരെ സമര്‍ഥമായി കൈകാര്യം ചെയ്യാനും അവന്‍ പരമാവധി ശ്രദ്ധിച്ചു. പക്ഷേ, അപ്രതീക്ഷിതമായി കുമ്പിക്കാടന്‍ ഭാസ്കരന്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ അവന്റെ സമചിത്തത നഷ്ടപ്പെട്ടു.
*******
ആ ഫോട്ടോയിലേക്ക് നോക്കിയ ജയമോഹന്‍ ആദ്യം ശ്രദ്ധിച്ചത് തന്റെ രൂപം എത്രമാത്രം വ്യത്യസ്തമായിരുന്നു എന്നതാണ്. പടത്തില്‍ ഒപ്പം കാണുന്ന കുമ്പിക്കാടന്‍ ഭാസ്കരനെയും സക്കറിയയെയും താരതമ്യം ചെയ്യുമ്പോള്‍ പ്രകടമായ മാറ്റം തനിക്കുമാത്രമാണെന്നയാളറിഞ്ഞു. അന്നേ മുടിയും താടിയും നീട്ടിയിരുന്ന ഭാസ്കരന്‍ ഒരു കാലാതീതമായ അവസ്ഥയെ രൂപം കൊണ്ടു പ്രാപിച്ചിരുന്നു. അല്പം തടിച്ചതും കണ്‍തടത്തില്‍ വെളിവാകുന്ന കുറെ നേര്‍ത്ത മടക്കുകളും ഒഴിച്ചു നിര്‍ത്തിയാല്‍ സക്കറിയായുടെ രൂപത്തിലും വലിയ മാറ്റമൊന്നുമില്ല.
നേര്‍ത്ത ഊശാന്‍താടിയും ചിതറിപ്പറന്നു കിടക്കുന്ന മുടിയിഴകളും ചേര്‍ന്ന് ചടുല യൗവനത്തിന്റേതായ ഒരു പ്രഭാവലയം തീര്‍ക്കുന്നുണ്ട് ജയമോഹന്റെ ചിത്രത്തിന്. ഏതാനും നരച്ച ഇഴകള്‍ മാത്രം ശേഷിച്ച തലയിലാകമാനം വിരലോടിച്ചുകൊണ്ട് ജയമോഹനോര്‍ത്തു, അതൊരു വല്ലാത്ത രാത്രിയായിരുന്നു.
ഒട്ടൊരു ആവേശത്തോയായിരുന്നു ആ രാത്രി പരിപാടിയില്‍ പങ്കെടുക്കാന്‍ അവന്‍ ഞാലിക്കണ്ടത്തിലെത്തിയത്. അമ്പലത്തിന്റെ ആല്‍ത്തറയില്‍ കുമ്പിക്കാടന്‍ ഭാസ്കരന്‍ ഇരിക്കുന്നുണ്ടായിരുന്നു. പറമ്പിന്റെ പടിഞ്ഞാറേ മൂലയില്‍ ഷട്ടില്‍ കളിക്കുന്നവരുടെ കൂട്ടത്തില്‍ മാത്തച്ചനും.ഷട്ടില്‍ കളി കഴിഞ്ഞ തോടെ മൂന്നു പേരും കൂടി അമ്പത്തിന്റെ വടക്കേ മൂലയിലൂടെ ഇടവഴിയിലേക്കിറങ്ങി കുന്നു കയറാന്‍ തുടങ്ങി. അതുമിതും പറഞ്ഞ് സ്ഥലമെത്തിയപ്പോഴേക്കും സക്കറിയ അവിടെ തയ്യാറായി നില്പുണ്ടായിരുന്നു. സക്കറിയ കൈവശമുണ്ടായിരുന്ന ടോര്‍ച്ച് മിന്നിച്ച് സ്ഥലമാകെയൊന്നു നോക്കി. കിട്ടിയ മൂന്നു കല്ലുകളിലായി അവര്‍ സ്ഥാനം പിടിച്ചു. സക്കറിയായുടെ പറമ്പിലൂടെയുള്ള വഴിയായതിനാല്‍ ആരും അതിലെ വരുമെന്നു പേടിക്കേണ്ടതില്ല. വീടില്‍ നിന്നും കുറെയകന്ന് കിഴക്കുമാറി താണ ഒരു തട്ടിലാണിരിക്കുന്നതെന്നതിനാല്‍ വീട്ടില്‍ നിന്നും അങ്ങോട്ടേക്ക് നോട്ടമെത്തില്ല. രണ്ടു വശത്ത് ഉയര്‍ന്ന കയ്യാലകളുടെ മറവുണ്ട്. മറ്റിടങ്ങളില്‍ സമൃദ്ധമായി വളര്‍ന്നു നില്‍ക്കുന്ന ഇല്ലിക്കാടിന്റെയും. അതുകൊണ്ട് ആ സ്ഥലം പുറത്തുനിന്നും അകത്തുനിന്നുമുള്ള നോടത്തില്‍ നിന്നും മറഞ്ഞിരിക്കുന്നു. താഴെനിന്ന് ആരെങ്കിലും ഇടവഴി കയറി വരുന്നുണ്ടെങ്കില്‍ വെട്ടം കാണുകയും ചെയ്യാം.
ഒച്ചയുണ്ടാക്കാതെ അവര്‍ നാലുപേരും ഓരോന്നു സംസാരിച്ചിരുന്നു. സംബശിവന്റെ കഥാപ്രസംഗം കേള്‍ക്കാന്‍ പോവുകയാണെന്ന ഒരേ കഥതന്നെയാണ് വീട്ടുകളില്‍ പറഞ്ഞിരിക്കുന്നതെന്ന് സക്കറിയയും ജയമോഹനും മാത്തച്ചനും പരസ്പരം ഉറപ്പുവരുത്തി. അവര്‍ അപ്പു നായരുടെ വരവു കാത്തിരുന്നു.
താഴെ നിന്നും ഒരു ടോര്‍ച്ച് മിന്നുന്നതു കണ്ടപ്പോള്‍ അപ്പു നായര്‍ തന്നെയാണതെന്നു ബോധ്യമുണ്ടായിരുന്നെങ്കിലും ഒച്ചയുണ്ടാക്കാതെ, കുന്നു കയറി വരുന്ന വെളിച്ച ത്തെ സാകൂതം അവര്‍ നിരീക്ഷിച്ചു.
വെളിച്ചം അടുത്തടുത്തുവന്നു. കുന്നു കയറി വരുന്നത് രണ്ട് ആള്‍രൂപങ്ങളാണെന്ന് മെല്ലെ തെളിഞ്ഞു തുടങ്ങിയപ്പോള്‍ ജയമോഹന്റെ ഉള്ളൊന്നു കാളി. ആശങ്കയോടെ അവന്‍ സക്കറിയയെ നോക്കി. അവനു ചാഞ്ചല്യമൊന്നുമില്ലെന്നു കണ്ട് അവന്‍ മറ്റുള്ളവരെ നോക്കി. അവരും തന്നെപ്പോലെ തന്നെ അമ്പരന്നിരിക്കുകയാണെന്ന് അരണ്ട വെളിച്ചത്തിലവന്‍ മനസ്സിലാക്കി.
' തെക്കേയില്ലത്തെ തിരുമേനി കൂടി വരുമെന്ന് അപ്പുച്ചേട്ടന്‍ ഉച്ചയ്ക്കു പറഞ്ഞാരുന്നു' സക്കറിയ വിശദീകരിച്ചു. രണ്ടു നിഴല്‍ രൂപങ്ങളൂം അപ്പോള്‍ വ്യക്തതയാര്‍ജ്ജിച്ചു തുടങ്ങിയിരുന്നു. അവര്‍ തൊട്ടു താഴത്തെ തിട്ടലിലെത്തിയിരുന്നു.
കയറി വരുന്നത് തിരുമേനിയാണെന്നറിഞ്ഞതോടെ ജയമോഹന്റെ സര്‍വ ഉത്സാഹവും കെട്ടു. കൂട്ടുകാര്‍ മാത്രമുള്ള ഒരു സ്ഥലത്തേക്ക് മുതിര്‍ന്ന ഒരാള്‍ വരുമ്പോള്‍ തോന്നുന്ന ഒരസ്വസ്ഥത. തന്നെയുമല്ല, ഈ തിരുമേനി മിക്ക വൈകുന്നേരങ്ങളിലും അച്ഛന്റെയും കൂട്ടരുടെയും സംഘത്തോടൊപ്പം മുറുക്കാനോ സിഗററ്റോ പങ്കുവച്ച് കഥപറഞ്ഞിരിക്കുന്നതു കണ്ടിട്ടുമുണ്ട്.' നാശം. ആ തിരുമേനിയുമുണ്ട്. ആകെ കുഴപ്പമായി. ' അവന്‍ മാത്തച്ചന്റെ ചെവിയില്‍ പിറുപിറുത്തു.
*******
'ഈ അപ്പുച്ചേട്ടന്റെയൊരു കാര്യം. വല്ല ആവശ്യോമൊണ്ടോ, ഇങ്ങേരെയിങ്ങോട്ടു കെട്ടിയെടുക്കാന്‍. ഇനി ഒരു സിഗരറ്റു വലിക്കണമെന്നു തോന്നിയാല്‍എന്തോചെയ്യും?' അസ്വസ്ഥത ഒളിപ്പിക്കാതെ മാത്തച്ചന്‍ പിറുപിറുത്തു. പെങ്ങളുടെ കല്യാണത്തിന്റെ പേരില്‍ നടത്തുന്ന പാര്‍ട്ടിയായതിനാല്‍ വീട്ടില്‍ നിന്നെ ഒരു പായ്ക്കറ്റ് വിദേശ സിഗററ്റെങ്കിലും സക്കറിയാ കടത്തിക്കൊണ്ടു വരാതിരിക്കില്ലെന്നവനുറപ്പുണ്ടായിരുന്നു. കോളേജു പഠനത്തിന്റെ ആദ്യ നാളുകളില്‍ പരിചയപ്പെട്ട ഒരു പുതിയ സുഖം ഞാലീക്കണ്ടത്തില്‍ വച്ച് ആസ്വദിക്കാന്‍ മാത്തച്ചന് യാതൊരു സാധ്യതയുമില്ല. ഉത്സവകാലത്ത് രാത്രി ഉറക്കമിളയ്ക്കുമ്പോളെങ്കിലും ഒന്നോ രണ്ടോ സിഗററ്റ് വലിക്കണമെന്ന് അവന്‍ എത്രയോ നേരത്തെ മനസ്സില്‍ കണക്കുകൂട്ടിരുന്നതാണ്. ഇപ്പോളതെല്ലാം വെറുതെയാവുന്നു. അപ്പച്ചന്റെയും മറ്റും കൂട്ടുകാരനായ തിരുമേനിയുള്ളപ്പോള്‍ ആ ആഗ്രഹം നടക്കാന്‍ പോകുന്നില്ല.
കല്ലൂപ്പാറയിലേക്കു നീളുന്ന വഴിയുടെ തെക്കുവശത്തായി കാക്കോളില്‍ക്കാരുടെ മൂന്നുമുറി കെട്ടിടത്തിന്റെ വിശാലമായ നടുമുറിയിലാണ് പപ്പുപിള്ളയുടെ ചായക്കട. വൈകുന്നേരങ്ങളില്‍ അതിന്റെ വരാന്തയില്‍ ഒരു കൂട്ടമുണ്ട്. പഞ്ചായത്തു പ്രസിഡന്റും ക്ഷേത്രസമിതി രക്ഷാധികാരിയുമായ സദാശിവക്കുറുപ്പ്, മുന്‍ പഞ്ചായത്തുപ്രസിഡന്റ് ഡോ. ഫിലിപ്പ് മാത്യൂ എന്ന മാത്തച്ചന്റെ അപ്പച്ചന്‍, ഗവണ്‍മെന്റ് സ്കൂള്‍ അധ്യാപകനായ പ്രഭാകരന്‍ സാര്‍ എന്ന ജയമോഹന്റെ അച്ഛന്‍, തടിമില്ലുകാരന്‍ ഗോവിന്ദപ്പിള്ള എന്നീ പ്രമുഖര്‍ മുടങ്ങാതെ അവിടെക്കൂടും. റേഷന്‍ കട നടത്തുന്ന ഈശ്വരപിള്ള, പലചരക്കുകട ബേബിമാപ്പിള, ലോറിയുടമ കുഞ്ഞച്ചന്‍ എന്നിവരും ഒഴിവുള്ളപ്പോള്‍ ആ കൂട്ടത്തില്‍ കൂടും. ഈ പ്രമുഖരുടെ കൂട്ടായ്മയ്ക്ക് പുറംപോരു തീര്‍ക്കാന്‍ മറ്റുപലരും കൂടാറുണ്ടെങ്കിലും ശ്രദ്ധേയമായ ഒരു സാന്നിധ്യം കേശവന്‍ പോറ്റിയുടേതാണ്.
വളവുതിരിഞ്ഞ് തങ്ങളിരിക്കുന്നതിനടുത്തേക്ക് അപ്പുനായരും തിരുമേനിയും വരുന്നത് അരിശത്തോടെ അവന്‍ നോക്കിയിരുന്നു. തിരുമേനിയുടെ തോളത്ത് തൂങ്ങിക്കിടക്കുന്നത് ഒരു ക്യാമറയാണെന്ന് അവന്‍ തിരിച്ചറിഞ്ഞു.
തിരുമേനിയുടെക്യാമറ മിന്നിയപ്പോളൊക്കെ താന്‍ പടത്തില്‍ പെടരുതേയെന്നു പ്രാര്‍ഥിച്ചത് മാത്തച്ചന്‍ ഉള്ളാലെ ഓര്‍ത്തു. ആ പ്രാര്‍ഥന കാരണമായിരിക്കാം അന്നു തിരുമേനിയെടുത്ത പടത്തില്‍ ഒരെണ്ണം മാത്രമേ കുറച്ചെങ്കിലും തെളിഞ്ഞുള്ളു. കുറെ ദിവസം കഴിഞ്ഞ് ഞാലീക്കണ്ടത്തില്‍ വച്ച് തിരുമേനി ആ വിവരം പറയുകയും തെളിഞ്ഞ ഒരേയൊരു പടം അവരെ കാണീക്കുകയും ചെയ്തു.പടത്തിലേക്കു നോക്കി തന്റെ അദൃശ്യസാന്നിദ്ധ്യത്തെ തൊട്ടെടുക്കുവാന്‍ മാത്തച്ചന്‍ ശ്രമിച്ചു. കറുപ്പിലും വെളുപ്പിലും തെളിഞ്ഞിട്ടുള്ള ദൃശ്യങ്ങള്‍ക്കപ്പുറത്തായി എവിടെയോ നിരവധി വര്‍ണ്ണങ്ങള്‍ ചാമ്പിയ ആ രാത്രിയുടെ പകപ്പത്രയും ത്രിമാനങ്ങളിലായി പതിഞ്ഞു കിടപ്പുണ്ടെന്നു മാത്തച്ചന് ഉറപ്പുണ്ടായിരുന്നു.
*******
ബീഡി ആഞ്ഞുവലിച്ച് പുകയൂതി വിട്ടുകൊണ്ട് കുമ്പിക്കാടന്‍ ഭാസ്കരന്‍ ആ പടം ഒന്നു നോക്കി.
' നിങ്ങളന്നു കേറിവരുന്നതുകണ്ടപ്പോള്‍ എനിക്കീ അപ്പുനായേ കൊല്ലന്‍ തോന്നിയതാ', കേശവന്‍ പോറ്റിയെ നോക്കി കണ്ണിറുക്കിക്കൊണ്ട് അയാള്‍ പറഞ്ഞു.
സ്വതേ ചിരി വഴങ്ങാത്ത ഭാസകരന്റെ മുഖത്ത് അപ്പോളൊരു ചിരി വിരിഞ്ഞത് എല്ലാവരും ശ്രദ്ധിച്ചു.
' എന്തൊരു വേഷമാരുന്നു, അത്,' ഭാസ്കരന്‍ കൂടിച്ചേര്‍ത്തു.
ഒരു ക്യാമറയും തോളത്തു തൂക്കിയാണ് നമ്പൂതിരിയുടെ വരവെന്ന് ഭാസ്കരന്‍ കണ്ടു. അവന്‍ ഇറമ്പത്തേക്കു കാര്‍ക്കിച്ചൊന്നു തുപ്പി. ഇരുട്ടിന്റെ മറപറ്റി ആ രൂപത്തിന്റെ തലയ്ക്കുനേരെ ഒരു കല്ലു ചാണ്ടിയാലോ എന്നു പോലും അവനു തോന്നി.. അത്രയ്ക്കും വെറുപ്പുണ്ടായിരുന്നു കേശവന്‍ പോറ്റിയെന്ന കഥാപാത്രത്തോട് അവന്. അതിന്റെ കാരണം ചോദിച്ചാല്‍ ഉത്തരമില്ലെന്നു മാത്രം.
ഡിഗ്രി പഠനം പാതിവഴിക്കുപേക്ഷിച്ച് സിനിമാക്കമ്പം പിടിച്ചു നടക്കുന്നതെക്കേയില്ലത്തെ സന്തതിയോട് പൊതുവേ അക്കാലത്ത് അത്തരമൊരു വര്‍ജ്യത ഉണ്ടായിരുന്നു. നാട്ടുകാരേറെയിഷ്ടപ്പെട്ട ഒരു മേല്‍ശാന്തിയുടെ മകനായതുകൊണ്ടുകൂടിയായിരുന്നു ആ മനോഭാവം. കള്ളുകുടിയടക്കം എല്ലാ ദുശ്ശീലങ്ങളും അയാള്‍ക്കുണ്ടെന്നു ഭാസ്കരനറിയാം. നാട്ടുകാരുടെ പൊതു അഭിപ്രായത്തിന്റെ തരത്തിലുള്ള ഒരു അപ്രിയമല്ല താനും അവന്റേത്. അവന് അയാളെ ഒരിക്കലും അത്ര സുഖകരമായി തോന്നിയില്ല.ആ നടപ്പുംഭാവവും സംഭാഷണരീതിയുമെല്ലാം ഒരു വല്ലാത്ത അഹന്തയെ സ്ഫുരിപ്പിക്കുന്നുണ്ടെന്നായിരുന്നു ഭാസ്കരന്റെ വിലയിരുത്തല്‍.
നമ്പൂതിരിയുടെ അപ്രതീക്ഷിതമായ ഈ വരവ് അതുകൊണ്ടുതന്നെ അവന്റെയും ഉത്സാഹം കെടുത്തി. അതിനു കാരണക്കാരനായ അപ്പുനായരോടായിരുന്നു അവനേറ്റവും പകതോന്നിയത്. ആ പന്നിയ്ക്ക് ഇന്നു ശരിയ്ക്കൊരു പണികൊടുക്കണം എന്ന് അവന്‍ മനസ്സില്‍ കുറിച്ചിട്ടു.
*******
സാംബശിവന്റെ കഥാപ്രസംഗത്തിനു പോകാമെന്നു കേശവന്‍ പോറ്റി പറഞ്ഞപ്പോളാണ് താന്‍ വൈകിട്ടത്തെ പരിപാടിയെക്കുറിച്ചു സൂചിപ്പിച്ചതെന്ന് അപ്പുനായരോര്‍ത്തു. എന്നാ നമുക്കത്തില്‍ കൂടീട്ടു കഥാപ്രസംഗത്തിനു പോകാമെന്നായിരുന്നു തിരുമേനിയുടെ മറുപടി. അതു മറ്റുള്ളവര്‍ക്കിഷ്ടമാകില്ലെന്നറിയാമായിരുന്നെങ്കിലും അപ്പുനായര്‍ അത് കേശവന്‍ പോറ്റിയോടു പറഞ്ഞില്ല. പകരം സക്കറിയയെക്കണ്ട് വിവരം പറഞ്ഞു. അയാള്‍കൂടി വരുന്നതുകൊണ്ടു കുഴപ്പമില്ലെന്നും മറ്റുള്ളവരെ താന്‍ പറഞ്ഞു ബോധ്യപ്പെടുത്തിക്കൊള്ളാമെന്നും അവന്‍ പറഞ്ഞു.
അപ്പുനായര്‍ക്ക് കേശവന്‍പോറ്റിയെ അങ്ങനെയങ്ങ് ഒഴിവാക്കാനാവില്ല. പ്രായം ഏകദേശം അടുത്തടുത്താണെങ്കിലും ഒരുമിച്ചുപഠിക്കുകയോ കുട്ടിക്കാലത്ത് ഒരുമിച്ചിടപഴകുകയോ ഉണ്ടായിട്ടില്ല. തിരുമേനിയുടെ സൗഹൃദം മിക്കപ്പോഴും തന്നെക്കാള്‍ വളരെപ്രായം കൂടിയവരുമായിട്ടായിരുന്നു താനും.
തന്റെ ചരിത്രഗവേഷണങ്ങളുടെ ഭാഗമായാണ് അയാള്‍ കേശവന്‍പോറ്റിയുമായി ബന്ധം സ്ഥാപിക്കുന്നത്. കേശവന്‍ പോറ്റിയ്ക്ക് ചരിത്രത്തില്‍ താത്പര്യമുണ്ടായിട്ടല്ല, ചരിത്രാന്വേഷണങ്ങള്‍ക്കിടയില്‍ പോറ്റിയുടെ അച്ഛനില്‍ നിന്നും ചിലവിവരങ്ങളറിയാനായി ആ ഇല്ലത്തു ചെന്നതിനെത്തുടര്‍ന്നാണ് ആ സൗഹൃദം ഉടലെടുത്തത്.
ബിരുദത്തിനു ചരിത്രം വിഷയമായിട്ടെടുക്കുന്നതിനു മുന്‍പുതന്നെ ചരിത്രത്തിലൊരു താത്പര്യം അപ്പുനായര്‍ പുലര്‍ത്തിയിരുന്നു. വീട്ടില്‍ നിന്നു നേരെ പടിഞ്ഞാറോട്ടു നോക്കിയാല്‍ കാണാവുന്ന തൃക്കക്കുടിപ്പാറയുടെ കൂറ്റന്‍തലപ്പാണോ, ഓരോ ഇഞ്ചിലും പഴമയുടെ ചിഹ്നം പേറിനില്‍ക്കുന്ന വലിയമ്പലത്തിലേക്കുള്ള സ്ഥിരമായുള്ള യാത്രകളാണോ, കേട്ടുപഴകിയ ഐതിഹ്യങ്ങളാണോ അങ്ങനെയൊരു താത്പര്യം മനസ്സില്‍ പാകിയതെന്ന് അയാള്‍ക്കറിയില്ല.
വലിയമ്പലത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ കിട്ടുമോ എന്നറിയാനായിരുന്നു അപ്പുനായര്‍ കേശവന്‍പോറ്റിയുടെ ഇല്ലത്തെത്തിയത്. കേശവന്‍ പോറ്റിയുടെ അച്ഛന്‍ നീലകണ്ഠന്‍പോറ്റി ദീര്‍ഘകാലം അവിടെ മേല്‍ശാന്തിയായിരുന്നിട്ടുണ്ട്. ഹനുമാന്‍ നടയില്‍ മേല്‍ശാന്തിയായി നിയമനം കിട്ടിയതിനെത്തുടര്‍ന്നാണ് നെടുമങ്ങാടുസ്വദേശിയായ പോറ്റിയും കുടുംബവും കവിയൂരെത്തുന്നത്. പിന്നെ ഇവിടം വിട്ടുപോയില്ല. കുറെക്കാലം തിരുവല്ലയിലേക്ക് സ്ഥലം മാറേണ്ടിവന്നെങ്കിലും അന്നും കവിയൂരില്‍ തന്നെയായിരുന്നു താമസം. തുടര്‍ന്ന് സര്‍വീസിന്റെ അവസാന വര്‍ഷങ്ങളില്‍ നീലകണ്ഠന്‍പോറ്റി കവിയൂരില്‍ത്തന്നെ മടങ്ങിയെത്തി. ഇത്തവണ പ്രധാനനടയിലെ മേല്‍ശാന്തിയായി. ഈ ദീര്‍ഘകാലസേവനത്തിന്റെ ഭാഗമായി കവിയൂര്‍ ക്ഷേത്രത്തെക്കുറിച്ചറിഞ്ഞ വിവരങ്ങള്‍ പങ്കുവയ്ക്കുമോ എന്നറിയാനായിരുന്നു അപ്പുനായര്‍ നീലകണ്ഠന്‍പോറ്റിയെ സന്ദര്‍ശിച്ചത്. പലതും അദ്ദേഹം പറഞ്ഞുകൊടുത്തു. പുതിയതായി ഉദിച്ചുവന്ന പലസംശയങ്ങളും തിരക്കി അപ്പുനായര്‍ വീണ്ടും പലതവണ ആ ഇല്ലത്തെത്തി.അത്തരമൊരു സന്ദര്‍ശനവേളയിലാണ് കേശവന്‍പോറ്റിയുമായി പരിചയം സ്ഥാപിക്കുന്നത്. സിനിമാഭ്രാന്തു തലയ്ക്കുപിടിച്ചു നടക്കുകയായിരുന്നു പോറ്റി അക്കാലത്ത്.
ആയിടയ്ക്ക് കവിയൂര്‍ക്ഷേത്രത്തിലെ ദാരുശിലപങ്ങളുടെ ശോചനീയാവസ്ഥയെക്കുറിച്ച് അപ്പുനായര്‍ ഒരു ലേഖനം തയ്യാറാക്കി വാരാന്ത്യപ്പതിപ്പിനയച്ചുകൊടുത്തു. അതിലേക്കു വേണ്ടുന്ന ഫോട്ടോകള്‍ എടുത്തത് കേശവന്‍പോറ്റിയായിരുന്നു. അമ്പലത്തിലെ പരിചയമുള്ള ജീവനക്കാരുടെ സഹായത്തോടെ രഹസ്യമായി ശില്പങ്ങളുടെ ഏതാനും ചിത്രങ്ങളെടുക്കുകയായിരുന്നു അന്ന് പോറ്റി ചെയ്തത്. അതെങ്ങാനും അധികാരികളറിഞ്ഞാല്‍ വിഷയമാകുമോ എന്ന് ഭയമുണ്ടായിരുന്നു അപ്പുനായര്‍ക്ക് ആ ലേഖനം അയച്ചുകൊടുക്കുമ്പോള്‍. ഏതായാലും ആ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടില്ല.
കേശവന്‍പോറ്റിയുമൊത്ത് കുന്നു കയറി നേരത്തെ നിശ്ചയിച്ചിരുന്ന സങ്കേതത്തിലെത്തിയപോള്‍ മറ്റൂള്ളവരുടെ മുഖത്ത് വെറുപ്പു നിറഞ്ഞ ഒരാശങ്ക കാര്‍മൂടി നില്ക്കുന്നത് അരണ്ടവെളിച്ചത്തിലും അയാള്‍ വ്യക്തമായിക്കണ്ടു.
*******
അസംതൃപ്തി കടുപ്പിച്ച മുഖങ്ങളായിരിക്കും തന്നെ വരവേല്ക്കുക എന്ന് നിശ്ചയമുണ്ടായിരുന്നതിനാല്‍ ആ മുഖങ്ങള്‍ക്കു നേരെ പ്രകാശിപ്പിക്കാനായി മുന്‍കൂട്ടി കരുതിവച്ചിരുന്ന ചിരി കൃത്യസമയത്ത് പുറത്തെടുക്കുവാന്‍ കിതപ്പുകാരണം കേശവന്‍പോറ്റിയ്ക്കു സാധിച്ചില്ല. ഹൗ എന്നൊരു ദീര്‍ഘശ്വാസത്തോടെ അയാളാദ്യം കണ്ട കല്ലില്‍ കയറി ഇരുന്നു. കയറ്റവും തോളത്തു തൂങ്ങിക്കിടന്ന ക്യാമറയുടെ ഭാരവും അയാളെ അത്രയ്ക്കും വലച്ചിരുന്നു.
പഴക്കമിത്തിരി കൂടുതലാണെങ്കിലും അസാധ്യ റിസള്‍ട്ടു തരുന്ന ക്യാമറയാണെന്ന് സണ്ണീ പറഞ്ഞതു പരീക്ഷിക്കാം എന്ന ഉദ്ദേശത്തോടെയാണ് ഉറക്കമിളയ്ക്കാന്‍ തീരുമാനിച്ചതുതന്നെ. എഴുന്നള്ളത്തിന്റെ കുറെ ചിത്രങ്ങളെടുക്കണം. ഒറ്റയ്ക്കൊരു രാത്രി ഉത്സവസ്ഥലത്തു ചിലവഴിക്കുന്നത് ആലോചിക്കാന്‍ വയ്യാത്തതുകൊണ്ടാണ് അപ്പുവിനെ കൂട്ടുവിളിച്ചത്. കല്യാണസല്കാരം കഴിഞ്ഞ് അയാളും കൂട്ടരും കഥാപ്രസംഗത്തിനു പോകാന്‍തന്നെയാണ് പ്ലാന്‍ എന്നറിഞ്ഞതുകൊണ്ടാണ് അവരുടെ കൂടെയങ്ങു കൂടിയേക്കാമെന്നു തോന്നിയത്. അപ്പുവിനോടങ്ങനെ പറയുകയും ചെയ്തു. അതു മറ്റൂള്ളവര്‍ക്കിഷ്ടമാകുമോ എന്ന വീണ്ടുവിചാരമൊക്കെ തോന്നിയത് പിന്നെയാണ്. പോകാന്‍ തയാറായി അപ്പുവെത്തിയപ്പോള്‍ ആ കാര്യം സൂചിപ്പിക്കുകയും കഥാപ്രസംഗം നടക്കുന്ന സ്ഥലത്തുവച്ചു കാണാം എന്നു പറഞ്ഞൊഴിയുകയും ചെയ്തു. എന്നാല്‍ അയാളുടെ കൂട്ടുകാര്‍ക്ക് തന്റെ സാന്നിധ്യം പ്രശ്നമാകില്ലെന്നും അവരോട് അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞ് അപ്പു വിളിച്ചപ്പോള്‍ കൂടെ പുറപ്പെടുകയായിരുന്നു.
കയറ്റം തുടങ്ങിയതോടെ ഇതു വേണ്ടാത്ത ഒരു വരവായിരുന്നു എന്ന സന്ദേഹം വീണ്ടുമുദിച്ചു. അതിനുപുറമെയാണ്സെനിത്തിന്റെഭാരം.
എന്തെങ്കിലും കൗതുകമുള്ളതും കൊണ്ടേ സണ്ണി വരാറുള്ളൂ. പനമറ്റത്തുകാരന്‍ സണ്ണീ മാത്യൂ അങ്ങനെയാണ്. ഓരോ തവണവരുമ്പോളും പുതിയതെന്തെങ്കിലും കാണാനുണ്ടാവും. നിരന്തരം മാറിക്കൊണ്ടേയിരിക്കുന്ന താത്പര്യങ്ങളുടെ തോഴനാണയാള്‍. സിനിമ, പുസ്തകങ്ങള്‍, ഫുട്ബോള്‍, യാത്ര, സംഗീതം, ഫോട്ടോഗ്രഫി, നായാട്ട്, ആനക്കമ്പം എന്നിങ്ങനെ അയാള്‍ കൈവയ്ക്കാത്ത മേഖലകളില്ല. പതിനഞ്ചേക്കര്‍ റബ്ബര്‍തോട്ടത്തില്‍ നിന്നും തിരുനെല്‍വേലി ജില്ലയിലെ വിശാലമായ ഫാമില്‍ നിന്നുമുള്ള ആദായം കൈമുതലായ സണ്ണീയ്ക്ക് പുതിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നതിനുള്ളവിഭവശേഷിയുണ്ടുതാനും.
ഇത്തവണ അയാള്‍ കൊണ്ടുവന്ന കാഴ്ചവസ്തുക്കള്‍ ഏതാനും പഴയ ക്യാമറകളായിരുന്നു. നട്ടുച്ചയ്ക്ക് ഇല്ലത്തെ മുറ്റത്തുവന്നു നിന്ന എന്‍ഫീല്‍ഡ് ബുള്ളറ്റീല്‍ നിന്നും തോളത്ത് മൂന്നുക്യാമറകള്‍ തൂക്കിയിട്ടുകൊണ്ടിറങ്ങിവന്ന ആ രൂപം തന്നെ ഒരു സംഭവമായി പോറ്റിയ്ക്കു തോന്നി. ഒരു റോളിഫ്ലെക്സ് എസ് എല്‍ 35, ഒരു നിക്കോണ്‍ എഫ്2, ഒരു സെനിത്ത് എസ്. കേശവന്‍പോറ്റിയുടെ കണ്ണൂകള്‍ ഉടക്കി നിന്നത് സെനിത്തിലാണ്. അന്‍പത്തിയെട്ടുമോഡല്‍. അല്പം ഭാരക്കൂടുതലാണെങ്കിലും പ്രകടനത്തില്‍ ഉഗ്രനാണെന്ന് സണ്ണീ പറഞ്ഞു. വെറുതെയൊരു കമ്പത്തിന് കുറെ ദിവസത്തേക്ക് കടം ചോദിച്ചപ്പോള്‍ തരികയും ചെയ്തു. അതിനെയൊന്നു പരീക്ഷിക്കാന്‍ അപ്പോള്‍ത്തന്നെ തോന്നിയതാണ്. തിരുവല്ലയില്‍പ്പോയി രണ്ടു റോള്‍ ഫിലിം വാങ്ങി. ഒന്നു ബ്ലാക്ക് ആന്‍ഡ് വൈറ്റും ഒന്നു കളറും. ആദ്യം ലോഡുചെയ്തത് ബ്ലാക്ക് ആന്‍ഡ് വൈറ്റാണ്. അതുമായിട്ടാണ് എഴുന്നള്ളത്തിന്റെ ഫോട്ടോ പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. നാലാം ഉത്സവത്തിന്റെ ഊരുവലത്ത് എഴുന്നള്ളത്ത് ഞാലീക്കണ്ടം വഴി കല്ലൂപ്പാറയില്‍ചെന്ന് തിരിയെ വന്ന് തോട്ടഭാഗം വലംവച്ച് തെക്കേനടവഴി അമ്പലത്തില്‍ കയറും. നാല് ഇറക്കിപൂജകളുണ്ട് , നെയ്തല്ലൂരില്ലത്തും, ആറ്റുപുറത്തില്ലത്തും, നന്നൂരമ്പലത്തിലും, കഴനൂരില്ലത്തും. രാത്രിയില്‍ കഴനൂരില്ലത്തെ ഇറക്കിപ്പൂജയും തെക്കേനടയിലെ വരവേല്പ്പും പകര്‍ത്താമെന്നായിരുന്നു ഉദ്ദേശം. അതൊക്കെയാവുമ്പോഴേക്കുംപാതിരാത്രിയാവും.
സക്കറിയാ കുപ്പി പുറത്തെടുത്തപ്പോഴാണ് മദ്യം വിളമ്പുന്ന ഒരു ചടങ്ങാണതെന്ന് വെളിപ്പെട്ടത്. കൂട്ടത്തില്‍ അപ്പുനായരൊഴിച്ചെല്ലാവരും തന്നെക്കാള്‍ വളരെചെറുപ്പവും. അവരില്‍ പലരും മദ്യപിക്കും എന്ന് പോറ്റീ സങ്കല്‍പ്പിച്ചിട്ടുപോലുമില്ല. അതുകൊണ്ടുതന്നെ താന്‍ കഴിക്കുകയില്ല എന്നു പറഞ്ഞ് മാറിനിന്നു. സത്യത്തില്‍ ഒന്നുരണ്ട്തവണ സണ്ണിയുടെ നിര്‍ബന്ധത്തിനു വഴങ്ങി മദ്യം രുചിച്ചിട്ടുള്ളതാണ്. എങ്കിലും അതത്ര സുഖകരമായ ഒരു അനുഭവമായി തോന്നിയിട്ടുമില്ല. എന്നാല്‍ താന്‍ മദ്യപിക്കാതെ മാറി നിന്നത് മറ്റുള്ളവരുടെ സങ്കോചം വര്‍ദ്ധിപ്പിക്കുകയാണെന്നു തോന്നിയതോടെ ഒരു തവണ ഗ്ലാസ് തനിക്കുവേണ്ടി നിറയ്ക്കുവാന്‍ അയാള്‍ പറഞ്ഞു. അങ്ങനെ ആകെയുള്ള രണ്ടു ഗ്ലാസ്സുകളില്‍ പ്രായക്രമമനുസരിച്ച് അപ്പുനായരും കേശവന്‍പോറ്റിയും തന്നെ ആദ്യമായി മദ്യം നുണഞ്ഞു.അതിന്റെയിടയില്‍ ക്യാമറ ഒന്നോ രണ്ടോ തവണ മിന്നിക്കുകയും ചെയ്തു. ആദ്യം ക്യാമറ എടുത്തപ്പോള്‍ത്തന്നെജയമോഹനും കുമ്പിക്കാടനും മാത്തച്ചനും നേര്‍ത്ത എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഒരു കാരണവശാലും ദുരുദ്ദേശത്താലെടുക്കുന്നതല്ലെന്നും മറ്റാരെയും കാണിക്കാന്‍ പോകുന്നില്ലെന്നും അയാള്‍ പറഞ്ഞത് അവരങ്ങുമുഖവിലയ്ക്കെടുക്കുകയും ചെയ്തു.
അപ്പുനായര്‍, ജയമോഹന്‍, മാത്തച്ചന്‍ എന്നിവര്‍ ആദ്യമായി മദ്യപിക്കുകയാണെന്നതു വ്യക്തമായിരുന്നു. അപ്പുനായര്‍ ആകെ പരിഭ്രമിച്ചു വശായിരുന്നു. ജയമോഹനും സങ്കോചത്തോടെ വളരെ സൂക്ഷിച്ചാണ് ഓരോ കവിളും നുണഞ്ഞത്. മാത്തച്ചന്‍ ആദ്യത്തെ സ്പര്‍ശ്ശത്തില്‍ ഉടലാകെയൊന്നു കുടഞ്ഞെങ്കിലും പിന്നെ നാണം വിട്ട് തികഞ്ഞ പരിചയഭാവത്തോടെ ഒന്നിനു പിറകെയൊന്നായി മൂന്നു തവണ മദ്യം വിഴുങ്ങുകയായിരുന്നു. സക്കറിയായും കുമ്പിക്കാടനും മദ്യപിച്ച് മുന്‍പരിചയമുള്ളതിന്റെ ലാഘവം പ്രകടിപ്പിച്ചു. കുമ്പിക്കാടന്‍ നേരത്തെ തന്നെ ചാരായം കുടിച്ചിട്ടുണ്ടെന്നുംപോറ്റിയ്ക്കുതോന്നി.
പത്തുമണിയാണ് കഥാപ്രസംഗത്തിന്റെ സമയം പറഞ്ഞിരുന്നത്. പത്തുമണിയായപ്പോള്‍ ഒരു വട്ടം എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു. കേശവന്‍ പോറ്റി രണ്ടാമതൊരു പെഗ്ഗ് എടുക്കാതെ വിട്ടുനിന്നു. രണ്ടാമത്തെ പെഗ് കഴിഞ്ഞതോടെ അപ്പുനായരും ജയമോഹനും അവസാനിപ്പിച്ചു. എല്ലാവരുടെയും നാക്കുകള്‍ കുഴയുന്നതും കഥകള്‍ പരസ്പരബന്ധം അറ്റ് പറന്നു പടരുന്നതും ശ്രദ്ധിച്ച് ഇടയ്ക്കിടെ വാച്ചിലേക്ക് കണ്ണയച്ച് അയാള്‍ അക്ഷമ പ്രകടിപ്പിക്കാതെ ബലം പിടിച്ചിരുന്നു. പതിനൊന്നു മണീയായപ്പോള്‍ മൂന്നാമത്തെ വട്ടം പൂര്‍ത്തിയാക്കും മുന്പ് മാത്തച്ചന്‍ ഛര്‍ദ്ദിച്ചു. സക്കറിയയും ജയമോഹനും കൂടി അവനെ ശുശ്രൂഷിക്കാന്‍ തിരിഞ്ഞപ്പോള്‍ കുമ്പിക്കാടന്‍ തനിക്കായി അഞ്ചാമത്തെ തവണ മദ്യം പകര്‍ന്നു. ദൂരെ പടിഞ്ഞാറു ഭാഗത്തു നിന്ന് ഇടയ്ക്കിടെ എഴുന്നള്ളത്തിന്റെ ചെണ്ടയും മനയ്ക്കച്ചിറയിലെ സ്വീകരണത്തിന്റെ വെടിക്കെട്ടും ഇടയ്ക്കിടെ കഥാപ്രസംഗത്തിന്റെ ഭാഗങ്ങളും നേര്‍ത്ത അലകളായി വേലിയേറിവന്നു കൊണ്ടിരുന്നു. പോറ്റി വാച്ചില്‍ നോട്ടം അവസാനിപ്പിച്ചിരുന്നു. തളര്‍ച്ച തോന്നിയ അപ്പുനായര്‍ അടുത്തുള്ള ആഞ്ഞിലിയിലേക്കുചാഞ്ഞിരുന്നിരുന്നു.
പടിഞ്ഞാറുനിന്നും മാലപ്പടക്കത്തിന്റെ ശബ്ദം ഒന്നടങ്ങിയപ്പോളാണ് കുമ്പിക്കാടന്‍ വലിയ ഒച്ചയോടെ ഛര്‍ദ്ദിച്ചത്. ഒരുതവണ ഛര്‍ദ്ദിച്ച് അടങ്ങിയതോടെ ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ കുപ്പിയെടുത്ത് അതിലവശേഷിച്ചിരുന്ന ഏതാനും തുള്ളി മദ്യം അതേപടി വായിലേക്കു കമഴ്ത്തിയിട്ട് അവന്‍ എഴുന്നേല്‍ക്കാനാഞ്ഞു.
കുമ്പിക്കാടന്റെ ചുവട് പിഴയ്ക്കുന്നതും പാതിയെഴുന്നേറ്റ അവന്‍ ചാഞ്ഞ് തെക്കേക്കയ്യാലയിലേക്ക് വീഴുന്നതും കണ്ടു. പോറ്റിയും ജയമോഹനും സക്കറിയയും കൂടി അവനെ താങ്ങിയെഴുന്നേല്പിച്ചു. ഉറച്ചിരിക്കാനാവാതെ അവരുടെ കൈകളില്‍ അവനങ്ങോട്ടുമിങ്ങോട്ടുമാടാന്‍ തുടങ്ങി. അതിനിടയില്‍ വീണ്ടും ഛര്‍ദ്ദിച്ചു. തുടര്‍ന്ന് പലതവണ. ഛര്‍ദ്ദിച്ച് കുഴഞ്ഞ് അവന്‍ അവരുടെ കൈകളില്‍ നിന്നൂര്‍ന്ന് ഒരുതവണകൂടി കൈയ്യാലയിലേക്കു ചാഞ്ഞു. ഇത്തവണ മുഖം കുത്തിയായിരുന്നു. മൂന്നുപേരും കൂടി അവനെ മെല്ലെ നിവര്‍ക്കുമ്പോള്‍ കുമ്പിക്കാടന്റെ നെറ്റിയില്‍ നിന്നും ചോരയുടെ ഒരു ചാല്‍ താഴേക്കൊഴുകുന്നത് മെഴുകുതിരിയുടെ വെട്ടത്തില്‍ കേശവന്‍പോറ്റികണ്ടു.
0000